സ്റ്റേഷന്‍ വളപ്പിലെ തൊണ്ടിമുതലായ ഇന്‍ഷൂറന്‍സ് ഇല്ലാത്ത ജെ.സി.ബി മാറ്റി മറ്റൊരു ജെ.സി.ബി എത്തിച്ച സംഭവം: പിന്നാമ്പുറക്കഥ സിനിമാക്കഥപോലെ

Local News

കോഴിക്കോട്: കോഴിക്കോട് മുക്കം പോലീസ് സ്റ്റേഷന്‍ വളിപ്പിലെ തൊണ്ടിമുതലായ ഇന്‍ഷൂറന്‍സ് ഇല്ലാത്ത ജെ.സി.ബി മാറ്റി മറ്റൊരു ജെ.സി.ബി എത്തിച്ച സംഭവം: പിന്നാമ്പുറക്കഥ സിനിമാക്കഥപോലെ.. ഒരാളുടെ മരണത്തിനിടയാക്കിയ തൊണ്ടിമുതലായ ജെ.സി.ബി മാറ്റി മറ്റൊരു ജെ.സി.ബി കൊണ്ടുവന്നിട്ട സംഭവത്തിന് പിന്നാലെ ബുദ്ധിയായി പ്രവര്‍ത്തിച്ചത് ജെ.സി.ബിയുടെ ഉടമയുടെ മകനായ 32കാരനായ കൂമ്പാറ മാതാളികുന്നേല്‍ മാര്‍ട്ടിനാണെന്നാണു പോലീസ് പറയുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ച ഇന്‍ഷൂറന്‍സില്ലാത്ത ജെ.സി.ബി മോഷ്ടിച്ചു കടത്തുകയും ഇതിനു പകരം മറ്റൊരു ജെ.സി.ബി എത്തിക്കുകയും ചെയ്ത കേസില്‍ ആറു പേരെയാണ് കഴിഞ്ഞ ദിവസം മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. അപകടംവരുത്തിയ ജെ.സി.ബിക്ക് ഇന്‍ഷൂറന്‍സ് ഇല്ലാത്തതിന് പുറമെ നമ്പര്‍ പ്ലേറ്റോ, ലൈറ്റോ ഇല്ലായിരുന്നു. വാഹനത്തിന് ലൈറ്റ് ഇല്ലാത്തതായിരുന്നു അപകടത്തിന് കാരണമായിരുന്നത്.
മാര്‍ട്ടിന്റെ പിതാവായ തങ്കച്ചന്റെ പേരിലുള്ള ജെ.സി.ബി അപകടത്തില്‍പ്പെട്ട യുവാവ് മരണപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നു ഡ്രൈവര്‍ ഒളിവില്‍പോകുകയും ചെയ്തിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരുന്നതിനിടയിലാണു മാര്‍ട്ടിന്റെ നേതൃത്വത്തില്‍ തൊണ്ടിമുതല്‍ മാറ്റാനുള്ള നീക്കം നടന്നത്. ഇതിനായി തൊണ്ടിമുതലായി പോലീസ് കസ്റ്റഡിയിലെടുത്ത തങ്ങളുടെ ഇന്‍ഷൂറന്‍സ് തെറ്റിയ ജെ.സി.ബിക്കു സമാനമായ മറ്റൊരു ജെ.സി.ബി ഇവിടെ എത്തിച്ചത്. ഇത് കണ്ണൂര്‍ സ്വദേശിയുടെ പേരിലുള്ള ജെ.സി.ബിയാണ്. തങ്ങള്‍ സ്വന്തമായി വാങ്ങിച്ചതാണെന്നാണു മാര്‍ട്ടിന്‍ പോലീസിന്റെ ചോദ്യംചെയ്യലില്‍ പറഞ്ഞത്. എന്നാല്‍ ആര്‍.സി. ഉടമ കണ്ണൂര്‍ സ്വദേശിയായതിനാല്‍ ഇയാളുടെ മൊഴിയെടുത്ത ശേഷയെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു. ഇന്‍ഷൂര്‍ ഇല്ലാത്ത ജെ.സി.ബി അപകടത്തില്‍പ്പെട്ടതിനാല്‍ തന്നെ വന്‍ തുക നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നതിനാലാണു ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നാണു പ്രതി പോലീസിനു നല്‍കിയ മൊഴി.

കഴിഞ്ഞ സെപ്തംബര്‍ 19 ന് രാത്രി തോട്ടുമുക്കത്തിനും വാലില്ലാപുഴയ്ക്കും ഇടയിലുള്ള പുതിയനിടത്തു വച്ച് ബൈക്കും ജെ.സി.ബിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാടാമ്പി കൂറപ്പൊയില്‍ സുധീഷ് (30) മരിച്ച സംഭവത്തിലാണ് ജെ.സി.ബി കസ്റ്റഡിയിലെടുത്തിരുന്നത്.
ഇന്‍ഷ്വറന്‍സ് ഇല്ലാത്ത ജെ.സി.ബി.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്റ്റേഷന്‍ വളപ്പില്‍ നിന്ന് കൊണ്ടു പോകുകയും മറ്റൊരു ജെ.സി.ബി പകരം വയ്ക്കുകയും ചെയ്തത്. തുടര്‍ന്ന് കാറില്‍ രക്ഷപ്പെടുമ്പോള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. കാറിന്റെ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജെ.സി.ബി ഉടമയുടെ തിരുവമ്പാടി പുന്നക്കയുള്ള ബന്ധു വീട്ടില്‍ നിന്ന് ജെ.സി.ബി കണ്ടെടുക്കുകയും ഉടമയുടെ മകന്‍ മാര്‍ട്ടിനെ ള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിലവില്‍ പ്രതികഴെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ പൊലീസുകാര്‍ക്ക് പങ്കുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
കൂമ്പാറ മാതാളികുന്നേല്‍ മാര്‍ട്ടിന്‍(32), കൂമ്പാറ കീഴ്പള്ളില്‍ ജയേഷ് (32), കല്ലുരുട്ടി തറമുട്ടത്ത് രജീഷ് മാത്യു (39), തമിഴ്നാട് പുതുകോട്ടൈ കുളത്തൂര്‍ നീര്‍പള്ളി രാജ് (35),തമിഴ്നാട് മേട്ടൂര്‍ പുന്നക്കാവ് ഗോവിന്ദപാടി മോഹന്‍രാജ (40), തിരുവമ്പാടി പൊന്നാങ്കയം പറമ്പനാട്ട് ദിലീപ് കുമാര്‍ ( 49) എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേഷന്‍ വളപ്പില്‍ നിന്ന് ജെ.സി.ബി കടത്തികൊണ്ടു പോകാന്‍ പൊലീസില്‍ ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും അന്വേഷിക്കും.