ധനകോടി ചിറ്റ്‌സ് കമ്പനി 5000 നിക്ഷപേകരില്‍നിന്നായി 80കോടി തട്ടിയെടുത്ത് മുങ്ങി

Keralam News

മലപ്പുറം: ധനകോടി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അയ്യായിരത്തോളം നിക്ഷപേകരില്‍നിന്നായി 80കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയെന്നു ഇരകള്‍. നിക്ഷേപത്തട്ടിപ്പിനെതിരെ ഇരകളുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചു. സ്ഥാപത്തിന്റെ 23ബ്രാഞ്ചുകളില്‍ പണം നഷ്ടമായവരുടെ കണക്കുപ്രകാരമാണ് ഏകദേശം 80കോടിയോളം രൂപ നല്‍കാനുണ്ടെന്നു വ്യക്തമായതെന്നു ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

ധനകോടി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റേയും ധനകോടി നിധി ലിമറ്റഡിന്റേയും അധികാരികളായ എം.ജെ. സെബാസ്റ്റിയന്‍, മറ്റത്തില്‍ യോഹന്നാന്‍ എന്നിവര്‍ നടത്തിയ നിക്ഷേപത്തട്ടിപ്പാണിതെന്നും ഇരകള്‍ ആരോപിക്കുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി അടഞ്ഞു കിടക്കുന്ന ധനകോടിയുടെ ഹെഡ് ഓഫീസും ബ്രാഞ്ച് ഓഫീസും തുറന്നുപ്രവര്‍ത്തിക്കാനും കമ്പനിക്കു ലഭിക്കേണ്ടതായ പെന്‍ഡിംഗ് തുക പിരിച്ചെടുത്ത് നിക്ഷേപകര്‍ക്ക് നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇരകള്‍ ആവശ്യപ്പെട്ടു.

കമ്പനിയുടെ നിക്ഷേപത്തട്ടിപ്പ് പ്രകാരം തട്ടിയെടുത്ത തുക ലഭ്യമാക്കാന്‍ ആവശ്യമായ നിയമനടപടി സ്വീകരിക്കാനും മേല്‍പറഞ്ഞ തട്ടിപ്പു നടത്തിയവരെ നിയമത്തിനു മുന്നില്‍കൊണ്ടുവരാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. കമ്പനിയുടെ ഉടമകളില്‍ ഒരാളായ മറ്റത്തില്‍ യോഹന്നാന്‍ സ്വാധീനങ്ങള്‍ ഉപയോഗിച്ചു ഒളിവില്‍ കഴിയുന്നതായും സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന അശ്വതിയും ഒളിവിലാണെന്നും ഇരകള്‍ ആരോപിച്ചു. കമ്പനി പണ അപാഹരണ പ്രശ്നത്തില്‍പ്പെട്ട ശേഷം ഡയറക്ടര്‍ ആയി മാറിയ സജി സെബാസ്റ്റിയന്‍ എന്നയാള്‍ ജയിലിലാണെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

കയ്യിലുള്ളതെല്ലം വിറ്റുപെറുക്കി പണം അടച്ച സധാരണക്കാരാണു ഇരകളായവരില്‍ ഭൂരിഭാഗമെന്നും ഇതിനാല്‍ തന്നെ പണം തിരിച്ചുകിട്ടാന്‍ ഏതറ്റംവരെ തങ്ങള്‍ പോകുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ പുല്ലൂര്‍ങ്ങാട്ടില്‍ മൊയ്തു, അനീസ് ബാബു തുടങ്ങിയവര്‍ പറഞ്ഞു.