തൊടുപുഴയില്‍ പതിനേഴുകാരി പീഡനത്തിന് ഇരയായത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെയെന്ന് സിഡബ്ല്യുസി

Crime Local News

ഇടുക്കി: തൊടുപുഴയില്‍ പതിനേഴുകാരി പീഡനത്തിന് ഇരയായത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെയെന്ന് സിഡബ്ല്യുസിയുടെ കണ്ടെത്തൽ. അമ്മയ്ക്കും മുത്തശ്ശിക്കും എതിരെ കേസെടുക്കാന്‍ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം 2020 ൽ നടത്തിയിരുന്നതിന്റെ പേരിൽ അമ്മയ്ക്കെതിരെ സിഡബ്ല്യുസി നിർദ്ദേശപ്രകാരം വെള്ളത്തൂവൽ പൊലീസ് കേസെടുത്തിരുന്നു. കുട്ടിയെ ബാലവേലയ്ക്ക് വിധേയമാക്കിയതിനും ഇവര്‍ക്കെതിരെ 2019 ല്‍ പരാതി ഉയര്‍ന്നിരുന്നുവെങ്കിലും ബന്ധു വീട്ടിൽ തുന്നൽ പഠിക്കുകയായിരുന്നെന്ന പെൺകുട്ടിയുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തിൽ പരാതി തള്ളിപ്പോയിരുന്നു.

പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ ആറുപേരാണ് പിടിയിലായത്. നാല് പേരെ കുറിച്ചുള്ള വിവരങ്ങൾ കൂടി പൊലീസിന് കിട്ടിയുണ്ട്. ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അഞ്ചുമാസം ഗര്‍ഭിണിയാണ് പതിനേഴുകാരി.