കോട്ടയം: പാലാ ഞൊണ്ടിമാക്കല്‍ കവലയില്‍ യുവതിയോട് അശ്ലീലം പറഞ്ഞത് ഭര്‍ത്താവ് ചോദ്യം ചെയ്തതിന്റെ പ്രതികാരത്തിൽ ഗർഭിണിയുടെ വയറ്റിൽ ചവിട്ടിയതായി പരാതി. ഞൊണ്ടിമാക്കല്‍ സ്വദേശി ജിന്‍സിയെയാണ് ആക്രമിച്ചത്. പ്രതികൾ ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തിയെന്നും ദമ്പതിമാരെ വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവ് അഖിലിനെ അക്രമിസംഘം ആദ്യം അടിച്ചുവീഴ്ത്തി. തടയാന്‍ ശ്രമിച്ച യുവതിയെയും ആക്രമിക്കുകയായിരുന്നു. വര്‍ക്ക്ഷോപ്പ് ഉടമകളായ പാറപ്പള്ളി കറുത്തേടത്ത് കെ.എസ് ശങ്കര്‍, അമ്ബാറ നിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍, വര്‍ക്ക്ഷോപ്പ് തൊഴിലാളികളായ ആനന്ദ്, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.
ആറ് മാസം ഗര്‍ഭിണിയായ ജിന്‍സിക്ക് ആക്രമണത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.