മുംബൈ: കൈക്കൂലി കേസിൽ മലയാളിയായ ഇഎസ് രംഗനാഥനെ സിബിഐ അറസ്റ്റ് ചെയ്തു. ഗെയിൽ മാർക്കറ്റിംഗ് വിഭാഗം ഡയറക്ടറായ രംഗനാഥൻ അടക്കം ആറ് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇയാളുടെ വസതിയിൽ നിന്ന് പണവും ആഭരണങ്ങളും കണ്ടെത്തി.
ഗെയിലിന്റെ പെട്രോ- കെമിക്കൽ ഉത്പന്നങ്ങൾക്ക് വില കുറച്ച് നൽകി വില്പന നടത്തുന്നതിന് ഇടനിലക്കാരായ ദില്ലി സ്വദേശികളിൽ നിന്ന് നാൽപത് ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിലാണ് രംഗനാഥൻ അറസ്റ്റിലായത്. ഇതിന്റെ ഇടനിലക്കാരായ പവൻ ഗോർ, രാജേഷ് കുമാർ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.
രംഗനാഥന്റെ നോയിഡിയിലെ വീട്ടിൽ നടന്ന പരിശോധനയിൽ 1.24 കോടി രൂപയും 1.3 കോടി രൂപ വരുന്ന ആഭരണങ്ങളും സിബിഐ പിടികൂടി. കേരളത്തിലെ ഗെയിൽ പൈപ്പ് ലൈയിൻ പദ്ധതിയിലടക്കം പ്രധാനപങ്കുവഹിച്ച വ്യക്തിയാണ് രംഗനാഥൻ.