സമ്മതമില്ലാതെ കല്യാണം കഴിച്ചു; ദുരഭിമാനത്തിന്റെ പേരിൽ മകളെ കൊല്ലാൻ ശ്രമിച്ച് പിതാവ്

Crime India News

ചെന്നൈ: തങ്ങളുടെ സമ്മതമില്ലാതെ കല്യാണം കഴിച്ച മകളെ കഴുത്തറുത്തു കൊല്ലാൻ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ് ചെയ്തു. അവിനാശിയിലാണ് വീട്ടുകാരുടെ സമ്മതമില്ലാതെ പ്രണയിച്ചയാളെ കല്യാണം കഴിച്ച പത്തൊൻപതുകാരിയെ ദുരഭിമാനത്തിന്റെ പേരിൽ പിതാവായ പൂരാജ കൊല്ലാൻ ശ്രമിച്ചത്.

പെയിന്റിങ് തൊഴിലാളിയായിരുന്ന പൂരാജയുടെ മകൾ മുഹമ്മദ് യാസിൻ എന്ന യുവാവുമായി നാലു വർഷങ്ങളോളം പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പൂരാജയും കുടുംബവും ബന്ധത്തിന് സമ്മതിക്കാതിരിക്കുകയും ഇത് തുടരരുതെന്നും പറഞ്ഞിരുന്നു. ഇതിനിടെ മകളെ വേറൊരു വീട്ടിൽ താമസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടി ഒരു ദിവസം ആരുമറിയാതെ യാസിനൊപ്പം പോയി കല്യാണം കഴിക്കുകയായിരുന്നു.

രണ്ടു പേരും യാസിന്റെ കുടുംബത്തോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. മദ്യപിച്ച് ഈ വീട്ടിൽ പോയാണ് പൂരാജ മകളെ കൊല്ലാൻ ശ്രമിച്ചത്. തന്നെ അനുസരിച്ചില്ലെന്നും സമ്മതം ഇല്ലാതെ കല്യാണം കഴിച്ചെന്നും പറഞ്ഞാണ് ഇയാൾ മകളെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചതെന്ന് അവിനാശി എസ്‌ഐ കാര്‍ത്തിക് തങ്കം പറഞ്ഞു.