ചിറ്റൂര്‍: വിവാഹതട്ടിപ്പ് നടത്തിയ അഞ്ചംഗ സംഘം പിടിയില്‍. തൃശൂര്‍ വാണിയമ്പാറ പൊട്ടിമട പുല്ലംപാടം വീട്ടില്‍ എന്‍.സുനില്‍ (40), കേരളശ്ശേരി മണ്ണാന്‍ പറമ്പ് അമ്മിണിപൂക്കാട് വീട്ടില്‍ വി. കാര്ത്തികേയന് (40), വടക്കഞ്ചേരി കുന്നംക്കാട് കാരക്കല്‍ വീട്ടില്‍ സജിത (32), കാവില്‍പ്പാട് ദേവീ നിവാസില്‍ ദേവി (60), കാവശേരി ചുണ്ടക്കാട് സഹീദ (36) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തത്.
2021 ഡിസംബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ്നാട്ടിലെ വിവാഹ ബ്യൂറോ വഴി വിവാഹ ആലോചന നടത്തിയ സേലം പോത്തനായകം പാളയത്തെ മണികണ്ഠനെ (38) പ്രതികൾ ഗോപാലപുരം അതിര്‍ത്തിയിലെ ക്ഷേത്രത്തില്‍ വിളിച്ച് വരുത്തുകയും സജിതയെ കാണിച്ച് അമ്മക്ക് അസുഖമായതിനാല്‍ ഇന്ന് തന്നെ വിവാഹം നടത്തണമെന്ന് പറയുകയുമായിരുന്നു. തുടർന്ന് വിവാഹം നടത്തുകയും ബ്രോക്കര്‍ കമീഷനായി ഒന്നര ലക്ഷം കൈപ്പറ്റുകയും ചെയ്തു. അന്ന് തന്നെ സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന കാര്‍ത്തികേയനും പോയി. അടുത്ത ദിവസം സജിതയുടെ അമ്മക്ക് അസുഖമാണെന്ന് പറഞ്ഞ് വീട് വിട്ടിറങ്ങിയ ഇരുവരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും ഇവരെ ഫോണില്‍ ബന്ധപ്പെടാനാകാതെ വന്നപ്പോള്‍ മണികണ്ഠനും സുഹൃത്തുക്കളും തട്ടിപ്പാണെന്ന് മനസ്സിലാക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു
സൈബര്‍ സെല്‍ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സമാന രീതിയില്‍ അമ്പതോളം പേരെ കബളിപ്പിച്ചതായി പ്രതികള്‍ കുറ്റസമ്മതം നടത്തി.