തിരുവനന്തപുരം: വക്കത്ത് എല്‍ഐസി ഏജന്റ് ആയിരുന്ന ജെസിയുടെ മരണം കൊലപാതകമെന്നു പൊലീസ് കണ്ടെത്തല്‍. ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ ജെസിയെ സുഹൃത്ത് മോഹനന്‍ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ജെസ്സിയെ കാണാനില്ലെന്ന് പറഞ്ഞ് കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷനില്‍ ഡിസംബര്‍ 18 ന് വീട്ടുകാർ പരാതി നല്‍കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ വീട്ടമ്മയെ കണ്ടെത്തുകയുമായിരുന്നു. അപകടമരണമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പക്ഷെ മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഒന്നും കാണാതെ വന്നതോടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു.
തുടരന്വേഷണത്തില്‍ അയന്തി പാലത്തിന് സമീപം ഒരു ഓട്ടോറിക്ഷയില്‍ ഇവര്‍ സഞ്ചരിച്ച വിവരം അറിഞ്ഞ പോലീസ് മോഹനെ ചോദ്യംചെയ്യുകയായിരുന്നു. റെയില്‍വേ ട്രാക്കില്‍വെച്ച് ജെസ്സിയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയശേഷം ഉപേക്ഷിച്ചതാണെന്ന് മോഹന്‍ മൊഴി നല്‍കി.
പ്രതിയെ പൊലീസ് സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി.