പി.ടി. തോമസിന് വിട ; വിലാപ യാത്ര കൊച്ചിയിലേക്ക്

Keralam News Politics

തൊടുപുഴ : വിടവാങ്ങിയ കോൺഗ്രസ്സ് നേതാവ് പി.ടി. തോമസിന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര കൊച്ചിയിലേക്ക് പുറപ്പെട്ടു. വിലാപ യാത്ര തൊടുപുഴയും മൂവാറ്റുപുഴയും എത്തിയപ്പോൾ ആയിരക്കണക്കിന് പേരാണ് നേതാവിന് മുദ്രാവാക്യം വിളിയോടെ അന്ത്യാഞ്ജലി അർപ്പിച്ചത്.

രാവിലെ ഒമ്പത് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നതെങ്കിലും വൈകിയത് കൊണ്ട് കൊച്ചിയിലെ പൊതുദർശന സമയം ചുരുക്കിയിട്ടുണ്ട്. പാലാരിവട്ടത്തെ വീട്ടിൽ 10 മിനിറ്റ് സമയവും എറണാകുളം ഡി.സി.സി.യിൽ 20 മിനിറ്റ് സമയവും പൊതുദർശനം ഉണ്ടായിരിക്കും.

ടൗൺ ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അർപ്പിക്കും. ഉച്ചയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ പി ടി തോമസിന്‍റെ പ്രിയപ്പെട്ട വോട്ടർമാർ അന്ത്യാഞ്ജലി അർപ്പിക്കും.

മതപരമായ ചടങ്ങുകൾ ഒഴിവാക്കിയിട്ടുണ്ട്. വൈകിട്ട് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.