തിരുവനന്തപുരം: ദത്ത് നടപടി തുടങ്ങുന്നുവെന്ന് കാണിച്ച പരസ്യം കണ്ട് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വാങ്ങി അമ്മ. ഈ വര്ഷം ആദ്യത്തിൽ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ ലഭിച്ച പെണ്‍കുഞ്ഞിനെയാണ് രണ്ട് ദിവസം മുൻപ് യഥാർത്ഥ അമ്മ തിരികെ വാങ്ങിയത്. കുഞ്ഞിന് പ്രശസ്ത കവയിത്രി സുഗതകുമാരിയോടുള്ള ബഹുമാനാര്‍ത്ഥം സുഗത എന്ന് അധികൃതർ പേരിട്ടിരുന്നു.
ഫെബ്രുവരിയില്‍ കുഞ്ഞിനെ ദത്ത് നല്‍കുന്നതിന് വേണ്ടി നടപടികള്‍ ആരംഭിക്കുന്നുവെന്ന് കാണിച്ച് പരസ്യം നല്‍കിയത് കണ്ട വിദേശത്തായിരുന്ന അമ്മ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് ശിശുക്ഷേമസമിതിയെ സമീപിക്കുകയും അവിടുത്തെ നിര്‍ദ്ദേശ പ്രകാരം ഫെബ്രുവരിയില്‍ തന്നെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ദത്ത് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് അമ്മ മെയില്‍ അയക്കുകയുമായിരുന്നു.
കുഞ്ഞിന്റെ അച്ഛന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് കുഞ്ഞിനെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കേണ്ടി വന്നതെന്നാണ് അമ്മ യുടെ വിശദീകരണം. തുടര്‍ന്ന് ജോലിക്കായി അമ്മ വിദേശത്തേക്ക് പോവുകയും ചെയ്തു.
കുഞ്ഞിന്റെ ചിത്രവും കുഞ്ഞിനെ ഉപേക്ഷിച്ചപ്പോള്‍ നല്‍കിയ ആരോഗ്യ കാര്‍ഡിന്റെ വിവരങ്ങളും അമ്മ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കി. രണ്ടാഴ്ച മുൻപ് ഡിഎന്‍എ ടെസ്റ്റ് നടത്തി കുഞ്ഞിനെ ഇന്നലെ അമ്മയ്ക്ക് തന്നെ തിരികെ നല്‍കി.