കൊല്ലം: വിക്ടോറിയ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് അന്വേഷണം നടത്തുമെന്ന് ഡി.എം.ഒ. യുടെ അറിയിപ്പ്. ഓച്ചിറ ക്ലാപ്പന ആലുംപീടിക പടിഞ്ഞാറേമണ്ണേല്‍ വിനോദിന്റെ ഭാര്യ ചാന്ദന (27) പ്രസവത്തിന് ശേഷം അമിത രക്തസ്രാവമുണ്ടായി മരിച്ചതിന് പിന്നാലെ ആശുപത്രിക്കെതിരേ ബന്ധുക്കള്‍ വെള്ളിയാഴ്ച പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
യുവതിയുടെ ആരോഗ്യനില യഥാസമയം അറിയിച്ചില്ലെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കാതെ അനാസ്ഥ കാണിച്ചുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
ഡിസംബര്‍ 15-നാണ് യുവതിയെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.52ന് സാധാരണ പ്രസവം നടന്നതായി ബന്ധുക്കളെ അറിയിച്ചെങ്കിലും കുഞ്ഞിന്റെയും അമ്മയുടെയും വിവരമൊന്നും പറഞ്ഞിരുന്നില്ല. ഒരു മണിക്കൂറിന് ശേഷമാണ് ആണ്‍കുട്ടിയാണെന്ന് അറിയിച്ചത്.
കുറെ കഴിഞ്ഞാണ് ചാന്ദനയുടെ നില ഗുരുതരമാണെന്നും രക്തം ആവശ്യമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞത്. രണ്ട് കുപ്പി രക്തം എത്തിച്ചു നല്കി. പിന്നാലെ എസ്എടിയിലേക്ക് മാറ്റണമെന്ന് അറിയിച്ചെങ്കിലും ഒന്നര മണിക്കൂറുകളോളം കഴിഞ്ഞാണ് യുവതിയെ പുറത്തിറക്കിയത്. ബന്ധുക്കള്‍ ഉടന്‍ നഗരപരിധിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരം 4.15 ഓടെ മരണപ്പെടുകയായിരുന്നു.
യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനായി ലേബര്‍ റൂമിലെത്തിയപ്പോള്‍ ഗര്‍ഭപാത്രത്തില്‍ തുണി തിരുകിയ നിലയിലാണ് യുവതിയെ കണ്ടതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.