തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. സെക്യൂരിറ്റി ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരെയാണ് പിടികൂടിയത്. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ സതീശൻ ഒളിവിലാണ്.
ഇന്നലെ രാവിലെയാണ് സംഭവം. ചിറയൻകീഴ് സ്വദേശി അരുൺദേവാണ് മർദ്ദനത്തിനിരയായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അമ്മൂമ്മക്ക് കൂട്ടിരിക്കാൻ വന്ന അരുൺദേവിന്റെ കയ്യിൽ നിന്ന് സെക്യൂരിറ്റി പാസ് വാങ്ങിക്കുകയും തിരികെ തരാത്തത് ചോദ്യം ചെയ്തപ്പോൾ അകത്തേക്ക് വലിച്ച് കൊണ്ടുപോയി ഗേറ്റ് പൂട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ദൃക്‌സാക്ഷിയായ ഒരാൾ മൊബൈലിൽ സംഭവം ചിത്രീകരിച്ചതോടെ സെക്യൂരിറ്റി ജീവനക്കാർ ഇയാളെയും ആക്രമിക്കാൻ ശ്രമിച്ചു.
ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇവർ കുടുക്കിലായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി ഉത്തരവിട്ടിരുന്നു.