തൃശൂര്‍: പരീക്ഷ നടക്കുന്ന വിവരം പരീക്ഷ കേന്ദ്രം അധികൃതരെ അറിയിക്കാതെ വിദൂര പഠന വിദ്യാര്‍ഥികളെ സമ്മർദ്ദത്തിലാക്കി കാലിക്കറ്റ് സർവ്വകലാശാല. ബി.കോം രണ്ടാം സെമസ്റ്ററില്‍ ബേസിക് ന്യൂമറിക്കല്‍ പരീക്ഷ എഴുതാനെത്തിയവരാണ് സര്‍വകലാശാല അധികൃതരുടെ അലംഭാവം കുരുക്കിലായത്. സര്‍വകലാശാല നല്കിയ ഹോള്‍ ടിക്കറ്റുമായി ചെമ്പുക്കാവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പരീക്ഷ എഴുതാന്‍ എത്തിയ കുട്ടികൾ സമയമായിട്ടും തയാറെടുപ്പുകള്‍ നടത്താത്ത സാഹചര്യത്തില്‍ സ്ഥാപന അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് പരീക്ഷ അറിയിപ്പ് ലഭിച്ചില്ലെന്ന വിവരമറിയുന്നത്.
ഹാൾ ടിക്കറ്റിൽ നോക്കി പരീക്ഷയുണ്ടെന്ന് മനസ്സിലായതോടെ സര്‍വകലാശാല അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് അറിയിക്കാന്‍ വിട്ടുപോയതാണെന്ന് മനസ്സിലായത്. ഇതോടെ ഒരു മണിക്കൂറിനുള്ളിൽ പരീക്ഷയ്ക്കായി ക്ലാസ് മുറികൾ ഒരുക്കുകയും നിശ്ചയിച്ച സമയവും കഴിഞ്ഞ് ഒരുമണിക്കൂറിനുശേഷം പരീക്ഷ നടത്തുകയും ചെയ്തു. ഇ.മെയിൽ വഴി ലഭിച്ച ചോദ്യപ്പേപ്പർ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകുകയാണ് ചെയ്തത്. ഏറെ സമ്മർദ്ദത്തോടെ പരീക്ഷ എഴുതേണ്ടി വന്നതിൽ പരാതി നൽകാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ.