എടക്കര : ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച മധ്യവയസ്‌കൻ പിടിയിൽ. മൂത്തേടം സ്വദേശി കറുമ്പശ്ശേരി ഷണ്‍മുഖദാസിനെ(55)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ നിലമ്പൂർ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മരത്തിന്‍കടവ് സ്വദേശിയായ 40കാരിയെ മൂത്തേടം കുറ്റിക്കാടില്‍ വച്ചാണ് പ്രതി ആക്രമിച്ചത്. യുവതിയുടെ പിന്നിലൂടെയെത്തിയ പ്രതി യുവതിയെ കയറിപ്പിടിക്കുകയും സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ ശബ്ദം കേട്ട പ്രദേശവാസികൾ ഓടിയെത്തിയതോടെ പ്രതി രക്ഷപ്പെടുകയും ചെയ്തു. റബ്ബര്‍ തോട്ടത്തിന് സമീപം വീടുകൾ ഇല്ലാത്തതുകൊണ്ടും സമയം ഉച്ചയായതുകൊണ്ടും സംഭവ സ്ഥലം വിജനമായിരുന്നു.
പൊലീസ് അന്വേഷണത്തിൽ പ്രതി കുടുങ്ങുകയായിരുന്നു. സമാന കേസുകളിൽ ഇയാൾ മുന്നെയും പ്രതിയായിരുന്നുവെന്ന് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. തടഞ്ഞു വക്കുക, കടന്നാക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക, മാനഹാനി എന്നീ വകുപ്പുകളിലാണ് കേസെടുത്ത്. എടക്കര സിഐ മജ്ജിത് ലാല്‍, എസ് ഐ ശിവന്‍, സിപി ഒമാരായ സുനില്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.