കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഉക്രൈനില്‍ നിന്നും നാട്ടില്‍ തിരിച്ചെത്താന്‍ കഴിയാതിരുന്ന പുനലൂര്‍ സ്വദേശിക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ വിവാഹം

Keralam News

കൊല്ലം: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ജോലിസ്ഥലമായ ഉക്രൈനില്‍ നിന്നും നാട്ടില്‍ തിരിച്ചെത്താന്‍ കഴിയാതിരുന്ന പുനലൂര്‍ സ്വദേശിക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ വിവാഹം. പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയുള്ള ആദ്യ വിവാഹമാണ്.

പുനലൂര്‍ സ്വദേശിയായ ജീവന്‍ കുമാറും കഴക്കൂട്ടം സ്വദേശിയായ ധന്യാ മാര്‍ട്ടിനും തമ്മിലുള്ള വിവാഹമാണ് രജിസ്റ്റർ ചെയ്തത്. സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി 2021 മാര്‍ച്ച്‌ മാസത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും നിശ്ചിത കാലാവധിക്കുള്ളില്‍ ജീവന്‍ കുമാറിന് നാട്ടിലെത്താന്‍ പറ്റാത്തതിനാൽ അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും നേരിട്ട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് കക്ഷികള്‍ കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തുടർന്ന് ഹൈക്കോടതി ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ഡോ. കൗസര്‍ എടപ്പകത്ത് എന്നിവരുടെ ബെഞ്ച് WP(C) No. 15244/2021 നമ്പറായ റിട്ട് പെറ്റീഷനില്‍ കക്ഷികള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു.കേരള സര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയം, ഐടി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുടെയും അഭിപ്രായം തേടിയശേഷമായിരുന്നു ചരിത്ര പ്രധാനമായ വിധി പ്രഖ്യാപിച്ചത്.

ജീവന്‍കുമാറിന് പകരം രജിസ്റ്റില്‍ ഒപ്പ് വയ്ക്കാന്‍ ജീവന്റെ പിതാവ് ദേവരാജനെ പവര്‍ ഓഫ് അറ്റോണി പ്രകാരം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.സമാനമായ മറ്റനവധി കേസുകളിലും ഇതേ നടപടികള്‍ സ്വീകരിക്കുവാന്‍ കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും കക്ഷികള്‍ താല്‍പര്യം കാണിക്കാത്തതുകൊണ്ട് നടന്നില്ല.

പുനലൂര്‍ സബ് രജിസ്ട്രാറും വിവാഹ ഓഫീസറുമായ ടി എം ഫിറോസ് വീഡിയോ കോൺഫറൻസിലൂടെ ഉക്രൈനിലുള്ള കക്ഷിയെ നേരിട്ട് കണ്ട് സാക്ഷികളാലും ബോധ്യപ്പെട്ട് വിവാഹം രജിസ്റ്റർ ചെയ്ത് നല്‍കുകയായിരുന്നു. കൊല്ലം ജില്ലാ രജിസ്ട്രാര്‍ സി ജെ ജോണ്‍സണും ഇതേ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വിവാഹം നിരീക്ഷിച്ചു.