കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ 25കാരിയും കാമുകനും പിടിയിലായ കഥ..

News

സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ മലപ്പുറത്തെ 25കാരിയും കാമുകനും പിടിയില്‍.
മലപ്പുറം ചുങ്കത്തറ ചീരക്കുഴി സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയെയും കാമുകന്‍ തൃശൂര്‍ അര്‍ണാട്ടുകര മാന്‍കുളങ്ങര പറമ്പില്‍ അമീറി (38)നെയുമാണ് എടക്കര പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ് മഞ്ജിത്ത് ലാല്‍ അറസ്റ്റ് ചെയ്തത്. ഈ മാസം പതിനാലിനാണ് രണ്ടാഴ്ച മുമ്പ് ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട അമീറിനൊപ്പം യുവതി ഒളിച്ചോടിയത്. ഏഴു വയസായ കുട്ടിയെ മാതാവിനെ ഏല്‍പിച്ച ശേഷം മൂന്നര വയസുള്ള കുട്ടിയെ കൂട്ടിയാണ് യുവതി കാമുകനൊപ്പം പോയത്.
ഇതേ തുടര്‍ന്നു യുവതിയുടെ മാതാവ് എടക്കര പോലീസില്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കുകയായിരുന്നു. പ്രതികള്‍ നാലു ദിവസത്തോളം തൃശൂര്‍, ആലപ്പുഴ ഭാഗങ്ങളില്‍ കറങ്ങി. അതിനിടെ കൂടെയുള്ള കുട്ടിയെയും ഉപേക്ഷിക്കാനായി നാട്ടില്‍ തിരിച്ചത്തെിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. ഇന്നു ഉച്ചക്ക് രണ്ടരയോടെ ചുങ്കത്തറ പൂച്ചക്കുത്തിലെ ബന്ധുവീട്ടില്‍ കുട്ടിയെ ഉപേക്ഷിച്ച് തിരിച്ചു പോകുന്നതിനിടെയാണ് യുവതിയും കാമുകനും പിടിയിലായത്. തൃശൂരില്‍ നിന്നു ബസ് മാര്‍ഗം നിലമ്പൂരിലത്തെി ഓട്ടോ വിളിച്ചു പൂച്ചകുത്തിലെ ബന്ധുവീട്ടില്‍ എത്തി കുട്ടിയെ ഉപേക്ഷിച്ച് മടങ്ങുന്നതിനിടെ ഇവരെ പോലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. പിടിയിലായ അമീര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട നിരവധി യുവതികളെയാണ് ചൂഷണം ചെയ്തത്. സാമ്പത്തിക ചൂഷണവും പതിവാണ്. ഖത്തറിലേക്കു വിസ വാഗ്ദാനം ചെയ്ത് ചീരകുഴിയിലെ കാമുകിയുടെ സഹോദരനില്‍ നിന്നു പതിനായിരം രൂപയും തട്ടിയെടുത്തിട്ടുണ്ട്. തൃശൂര്‍ ടൗണില്‍ ടാക്സി ഡ്രൈവറായ പ്രതിക്ക് ഭാര്യയും മകളുമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിനാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത്. കുട്ടികളെ ഉപേക്ഷിക്കാനുള്ള പ്രേരണാ കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരെയും മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കി. ഇന്‍സ്പെക്ടര്‍ക്ക് പുറമെ എസ്‌ഐ ജോസ്, സിപിഒമാരായ അരുണ്‍, ടി.എസ്. നിഷ എന്നിവരാണ് ഇവരെ പിടികൂടിയത്.