ബംഗളൂരു: ആശുപത്രികളില്‍ നിന്ന് കുട്ടികളെ തട്ടിയെടുത്തും മാതാപിതാക്കളുടെ സമ്മതത്തോടെ കുഞ്ഞുങ്ങളെ വാങ്ങിയും വിൽക്കുന്ന സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റില്‍. ദേവി ഷൺമുഖം, രഞ്ജന ദേവിദാസ്, മഹേഷ് കുമാർ, ധനലക്ഷ്മി , ജനാർദ്ദനൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. അഞ്ചുപേരും ബാംഗ്ലൂരിൽ തന്നെയാണ് താമസിക്കുന്നത്.
ബംഗളൂരു ചാമരാജ്‌പേട്ടിലെ ബി.ബി.എം .പി ആശുപത്രിയിൽ നിന്ന് കഴിഞ്ഞ വർഷം നവജാത ശിശു കാണാതായതുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണങ്ങൾക്കൊടുവിലാണ് സംഘം പിടിയിലാവുന്നത്.
പ്രതികൾ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പത്തുദിവസം മുതൽ മൂന്നുമാസം വരെ പ്രായമുള്ള 28 കുഞ്ഞുങ്ങളെ വിറ്റിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. ഒരു കുഞ്ഞിന് മൂന്നുലക്ഷം മുതൽ ഇരുപത് ലക്ഷം വരെ വാങ്ങിക്കാറുണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തി.