തൃശൂര്‍: ശ്രീലങ്കന്‍ പൗരത്വം ഉപേക്ഷിച്ച്, ഇന്ത്യന്‍ പൗരത്വം നേടുകയെന്ന രവിയത്തുമ്മ ജമ്മലൂദിന്റെ ആഗ്രഹത്തിന് ഒടുവിൽ സാഫല്യം. പതിനഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്രീലങ്കന്‍ സ്വദേശിനിയായിരുന്ന, കയ്പമംഗലം, അമ്പലത്ത് വീട്ടില്‍, ജമ്മലൂദീന്റെ ഭാര്യ രവിയത്തുമ്മ ജമ്മലൂദ് ഇന്ത്യയുടെ പുത്രിയായി കേരളം മണ്ണിൽ തന്നെ ജീവിക്കും. കലക്‌ട്രേറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ രവിയത്തുമ്മയ്ക്കും ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി.
കുവൈറ്റില്‍ ജോലി ചെയ്യുന്നതിനിടയിലാണ് എന്‍ജിനീയറായ ജമ്മലൂദിനുമായി രാവിയാത്തുമ്മയുട കല്യാണമുറപ്പിക്കുന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് 2006 മുതലാണ് രവിയത്തുമ്മ കയ്പമംഗലത്ത് സ്ഥിരതാമസമാക്കുന്നത്. ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കി വര്‍ഷങ്ങളായെങ്കിലും തീരുമാനമായിരുന്നില്ല. നാല് വര്‍ഷം മുന്നേ ഭര്‍ത്താവ് ജമ്മലൂദിന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. കേരളത്തില്‍ സ്ഥിരതാമസമാക്കി പഠിക്കണമെന്ന മകള്‍ പറജ ജമ്മലുദീന്റെ ആഗ്രഹം കൂടിയാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചതിലൂടെ സഫലമായത്.