മാവൂർ : ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ നല്കി വിദ്യാര്‍ഥിനിയെ വശീകരിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് താത്തൂര്‍ സ്വദേശി ജംഷാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. മാവൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ വി.ആര്. രേഷ്മയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ ഇല്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് ഫോണ്‍ വാങ്ങിനല്കുകയും തുടര്‍ന്ന് കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയുമാണ് ജംഷാദ് ചെയ്യാറുള്ളത്. ഇതുവഴി കുട്ടിയെ വശീകരിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
നേരത്തെ മറ്റൊരു പീഡന കേസില്‍ ഇയാളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ പോക്സോ കേസുകള്‍ കൈകാര്യംചെയ്യുന്ന സ്പെഷല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ സജീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രദീപ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിജു, എം.സി. ലിജുലാല്‍, സുമോദ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.