ലീഗ് നേതൃത്വത്തിനെതിരെ മുസ്ലിംലീഗ് കറക്റ്റീവ് ഫോറം

News Politics

കോഴിക്കോട്: മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ മുസ്ലിംലീഗ് കറക്റ്റീവ് ഫോറം രംഗത്ത്. മുസ്ലിംലീഗ് കറക്റ്റീവ് ഫോറം പേരിലുള്ള കൂട്ടായ്മയുടെ കുറിപ്പിലാണു ലീഗ് നേതൃത്വത്തിന്റെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുന്നതും ലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടിയുടെ ചൊല്‍പടിയിലേക്ക് നീങ്ങുന്നതായ സൂചനകളും നല്‍കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം കാരണം കോണ്‍ഗ്രസ് നേതൃത്വം കെ.പി.സി.സി.യിലം ഡി.സി.സിയിലും മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ ലീഗ് നേതൃത്വം ഇതിന് തെയ്യാറാകുന്നില്ലെന്നാണ് പരാതിയാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. മുസ്ലിംലീഗ് പാര്‍ട്ടിഗ്രൂപ്പകളില്‍ അടക്കം ഈപോസ്റ്റ് നിലവില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

മുസ്ലിംലീഗ് കറക്റ്റീവ് ഫോറം പേരില്‍ ഇറങ്ങിയ കുറിപ്പിന്റെ പൂര്‍ണ രപം താഴെ:
കെ.പി.സി.സി പ്രസിഡണ്ട് എം.പിയാണ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ എം.പി യും എം.എല്‍.എ മാരും, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി മുമ്പ് എം.പിയും ഇപ്പോള്‍ എം.എല്‍.എയുമാണ്. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും ദേശീയ ട്രഷററും സീനിയര്‍ വൈസ് പ്രസിഡന്റും എം.പിമാര്‍. ലീഗിന്റെ സംസ്ഥാന സെക്രട്ടറിമാരില്‍ നിലവില്‍ രണ്ട് എം.എല്‍.എമാര്‍. തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാല്‍ മാറിനിന്ന
നാല് ഡി.സി.സി പ്രസിഡന്റുമാരെ
തിരഞ്ഞെടുപ്പിന് ശേഷം ആ സ്ഥാനത്തേക്ക് തന്നെ കെ.പി.സി.സി പുനര്‍നിര്‍ണയം നടത്തി. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പാനന്തരം അവലോകനം നടത്തി. എ.ഐ.സി.സി നിരീക്ഷകര്‍ നേരിട്ടും ഓണ്‍ലൈനിലും മീറ്റിങ് നടത്തി. പ്രതിപക്ഷ നേതാവിനെയും കെ.പി.സി സി പ്രസിഡന്റിനെയും മാറ്റി. ഉമ്മന്‍ചാണ്ടിയും രമേശും ഇരിക്കുന്ന നിയമസഭയില്‍ നിന്ന് വി.ഡി സതീശനെ പ്രതിപക്ഷ
നേതാവാക്കി. മുല്ലപ്പള്ളിക്ക് പകരം സുധാകരനെ പ്രസിഡന്റാക്കി.പുതിയ യു.ഡി.എഫ് കണ്‍വീനറെ ഉടന്‍ നിയമിക്കും. സി.പി.എം പി.രാജീവിന് പകരം കോടിയേരിയെ ദേശാഭിമാനി എഡിറ്ററാക്കി. സി.പി.ഐ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി ചന്ദ്രശേഖരന് പകരം കെ.രാജനെ തിരഞ്ഞെടുത്തു.. ഒരു മാറ്റവും ഇല്ലാതെ അണികളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നത് മുസ്ലിം ലീഗ് മാത്രം. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അണികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ മെമ്പര്‍ഷിപ് ഉടന്‍ തുടങ്ങും എന്ന
പ്രഖ്യാപനം നടത്തി. അഞ്ചുപേര്‍ പാണക്കാട് ഒത്തുകൂടി അവലോകനം എന്ന നാടകം നടത്തി ദേശീയവും സംസ്ഥാനവും ജില്ലയും കൂടല്‍ പാണക്കാട് തന്നെ. കോഴിക്കോട് ലീഗ് ഹൌസ് ആസ്ഥാനമെന്ന സങ്കല്പം ഇല്ലാതായി വരുന്നു. പത്രക്കാരെ കാണല്‍ നാലുപേര്‍ കൂട്ടമായി. ഒന്നുങ്കില്‍ തങ്ങളെ പത്രസമ്മേളനത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക .അല്ലങ്കില്‍ തങ്ങളുടെ ചെവിയില്‍ കുഞ്ഞാലികുട്ടി മന്ത്രിക്കുന്നത് നിര്‍ത്തുക . ഇപ്പോളിതാ മെമ്പര്‍ഷിപ് ആഗസ്റ്റിലാക്കി. നിയമസഭാ പാര്‍ട്ടി ലീഡറും ദേശീയ ജനറല്‍ സെക്രട്ടറിയും പി.കെ കുഞ്ഞാലികുട്ടി തന്നെ. തൊണ്ണൂറ്റി ഒന്നില്‍ കെ.കരുണാകരനൊപ്പം
നിന്ന അതെ പോസ്റ്റില്‍ അന്നത്തെ കെ.എസ് .യു കാരനായ സതീശന്റെ പിന്നാലെ ഇരിക്കുന്നു. ഉമ്മന്‍ചാണ്ടിയും രമേശും പിന്നോട്ട് മാറിയിട്ടുംമന്ത്രിയാകാന്‍ ഡല്‍ഹിലേക്ക് പോയപ്പോള്‍ മുനീറിന് കൊടുക്കേണ്ടിവന്ന കസേര വീണ്ടും പിടിച്ചുവാങ്ങി.അതോടെ ദേശീയ സെക്രട്ടറിയും നിയമസഭാ പാര്‍ട്ടി ലീഡര്‍ സ്ഥാനവും കൈപ്പടിയില്‍ ഒതുങ്ങി. ഈ പ്രായത്തിലും സതീശന്റെയും ടി.സിദ്ധീഖിന്റെയും ഒപ്പം വായനാട്ടിലെ മുറിച്ച മരം കുറ്റി കാണാന്‍ ചുരം കയറുന്ന ദേശീയ ജനറല്‍ സെക്രട്ടറി ലീഗിനും ഫോര്‍വെര്‍ഡ് ബ്ലോക്കിനും മാത്രമായിരിക്കും. പടച്ചോനെ എന്തൊരു ദുരന്തമാണിത് ?


ശരിക്കും സിംഗിള്‍ പേഴ്‌സണ്‍ കമ്പനി. മുകളില്‍ പറഞ്ഞ എല്ലാ എം.പി മാരും എം.എല്‍.എമാരും പാര്‍ട്ടി സ്ഥാനം വഹിക്കുമ്പോള്‍ ലീഗിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം മാത്രം ആക്ടിങ് . മെല്ലെ സംസാരത്തിലും എഴുത്തിലും അത് ജനറല്‍ സെക്രട്ടറി എന്നാക്കികൊണ്ടിരിക്കുന്നു . എന്തുകൊണ്ട് കെ.പി.എ മജീദ് സാഹിബിന് ആ സ്ഥാനം തിരിച്ചുനല്‍കുന്നില്ല. കേവലം ഒരു എം.എല്‍.എ മാത്രം ആയ മജീദ് സാഹിബിന് മെമ്പര്‍ഷിപ് വരെ ആ സ്ഥാനം എത്ര നന്നായി നടത്താന്‍ പറ്റും . കൊടുക്കയില്ല
കാരണം നിയമസഭയില്‍ പാര്‍ട്ടി സെക്രട്ടറിയായ മജീദ് സാഹിബ് ഇരിക്കുന്നത് സഹിക്കാന്‍ ലീഡര്‍ക്ക് പറ്റില്ല. അല്ലങ്കിലും അതൊക്കെ മൂപ്പരുടെ ന്യായം പോലെയാണ്. മുമ്പ് രണ്ടു ജനറല്‍ സെക്രട്ടറിമാരെ വെച്ചത് ബഷീര്‍ സാഹിബിനെ ചെറുതാക്കാന്‍ ആയിരുന്നു. എന്തെങ്കിലും ന്യായമുണ്ടോ മജീദ് സാഹിബിനെ മാറ്റിനിര്‍ത്തുന്നതില്‍ . ഇതുവരെ തുടങ്ങാത്ത ലീഗിന്റെ മെമ്പര്‍ഷിപ് കാമ്പയ്ന്‍ പൂര്‍ത്തിയായി സ്റ്റേറ്റ് കമ്മിറ്റി
വരാന്‍ ചുരുങ്ങിയത് മൂന്ന് വര്ഷമെടുക്കും . അതുവരെ ആക്ടിങ് സെക്രട്ടറിയോ? . സലാം സാഹിബ് നല്ല വ്യക്തി ആയിരിക്കും പക്ഷെ ഈ സമയത്ത് ആ പോസ്റ്റില്‍ വരേണ്ടത് അനുഭവസമ്പത്തുള്ള മജീദ് സാഹിബ് അല്ലെ.?
യൂത്ത് ലീഗ് മെമ്പര്‍ഷിപ് തുടങ്ങിയിട്ട് ഇപ്പോള്‍ തന്നെ രണ്ടു വര്ഷം കഴിഞ്ഞു. ഇതുവരെ ജില്ലാ കമ്മിറ്റികള്‍ വന്നു കഴിഞ്ഞിട്ടില്ല. കുഞ്ഞാലികുട്ടി എന്ന അച്ചുതണ്ടില്‍ കിടന്ന് കറങ്ങുകയല്ലാതെ ഒരു മാറ്റവും ആരും ലീഗില്‍ പ്രതീക്ഷിക്കേണ്ട. അതിന് മൂപ്പര്‍ അനുവദിക്കില്ല.
കുറച്ചു കാര്യങ്ങള്‍ തുറന്ന് പറഞ്ഞത് കെ.എം ഷാജി ആയത്‌കൊണ്ട് ഇപ്പോഴത്തെ ഷാജിയുടെ ചെറിയൊരു ക്ഷീണത്തിന്റെ ബലത്തില്‍ തല്‍ക്കാലം കെട്ടടങ്ങിക്കാണും . ഇനി ഒരു പ്രവര്‍ത്തക സമിതി കൂടും. മൈക്ക് പിടിച്ചു വെച്ച് തങ്ങളുടെ ചെവിയില്‍ പറഞ്ഞുകൊടുക്കുന്നപോലെ മറ്റു നേതാക്കളെ മിണ്ടാന്‍ അനുവദിക്കാതെ കുഞ്ഞാലികുട്ടി സാഹിബ് ആ യോഗം അവസാനിപ്പിക്കും .വെറും പ്രഹസനമായിരിക്കും വരാനിരിക്കുന്ന വര്‍ക്കിംഗ് കമ്മിറ്റി. ഇപ്പോള്‍ എല്ലാം ഒരു കൈയില്‍ ഭദ്രമാണ്


ദേശീയം, ഉന്നത അധികാരം, സ്റ്റേറ്റ്കമ്മിറ്റി , നിയമസഭാപാര്‍ട്ടി . ഈ പാപമൊക്കെ ഇയാള്‍ എവിടെയാണാവോ കൊണ്ടുപോയി ഇറക്കിവെക്കുക ? പടച്ചവനെയും പടപ്പിനെയും പേടിയില്ലാത്ത ഒരു പാര്‍ട്ടിയായി നമ്മുടെ ലീഗിനെ കാലം അടയാളപെടുത്തികൊണ്ടിരിക്കുകയാണ് . ഇനി റബ്ബിന്റെ കടാക്ഷം
മാത്രമാണ് രക്ഷ ജയ് മുസ്ലിം ലീഗ് മുസ്ലിം ലീഗ് കറക്റ്റീവ് ഫോറം
കേരള