കുറ്റിപ്പുറം: സ്‌കൂളിൽ കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ച അദ്ധ്യാപകനെ പ്ലസ് വൺ വിദ്യാർത്ഥി പ്രിൻസിപ്പലിന്റെയും മറ്റു അദ്ധ്യാപകരുടെയും മുന്നിലിട്ട് മർദ്ദിച്ചു. വിദ്യാർത്ഥിയുടെ ആക്രമണത്തിൽ കുറ്റിപ്പുറം ജി.എച്ച്.എസ്.എസിലെ അദ്ധ്യാപകനായ കുണ്ടിൽ ചോലയിൽ സജീഷിന്റെ (34) കൈക്കുഴ വേർപ്പെട്ടു.
പേരശ്ശനൂർ ജി.എച്ച്.എസ്.എസിൽ ശനിയാഴ്ച ഉപജില്ലാ കലോത്സവ പരിശീലനത്തിനിടെയായിരുന്നു സംഭവം. പി.ടി.എ ജനറൽ ബോഡി യോഗത്തെ തുടർന്ന് ഉച്ചയ്ക്ക് സ്‌കൂൾ വിട്ടിരുന്നു. കലോത്സവത്തിനായി പെൺകുട്ടികൾ പരിശീലനം നടത്തുന്ന സ്ഥലത്ത് അനാവശ്യമായി കറങ്ങി നടന്ന വിദ്യാർത്ഥികളിൽ ചിലരെ അദ്ധ്യാപകൻ ശകാരിച്ചു. തുടർന്ന് പ്രിൻസിപ്പലിന്റെ മുന്നിൽ ഹാജരാക്കിയതോടെ പ്രകോപിതനായ വിദ്യാർത്ഥി പ്രിൻസിപ്പലിന്റെ മുന്നിലിട്ട് അദ്ധ്യാപകനെ മർദ്ദിക്കുകയായിരുന്നു. കൈ പിന്നിലേക്ക് തിരിച്ച് പുറത്ത് ചവിട്ടിയതോടെ കൈക്കുഴ വേർപ്പെട്ടു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ചില അദ്ധ്യാപികമാർ താഴെ വീണു. വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു. പരിക്കേറ്റ സജീഷ് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ധ്യാപകൻ കുറ്റിപ്പുറം പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ വിദ്യാർത്ഥിക്കെതിരെ എസ്.ബി.ആർ തയ്യാറാക്കി ജുവനൈൽ ജസ്റ്റിസ് ബോർഡിന് അയച്ചു.