ഗ്രീന്‍ഫീല്‍ഡ് ദേശീയപാത; മലപ്പുറം ജില്ലയിലെ 15വില്ലേജുകള്‍ക്കായി 1986.64 കോടി രൂപ നഷ്ടപരിഹാരം

Local News

മലപ്പുറം: പാലക്കാട് കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത നിര്‍മ്മാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ നഷ്ടപരിഹാര നിര്‍ണയം പൂര്‍ത്തിയായി. മലപ്പുറം ജില്ലയില്‍ 1986.64 കോടി രൂപയാണ് നഷ്ടപരിഹാര തുകയായി നിശ്ചയിച്ചിട്ടുള്ളത്. 15 വില്ലേജുകളിലുള്ള ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരമാണിത്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് നഷ്ടപരിഹാര നിര്‍ണയം നടത്തിയത്.
പതിനഞ്ചു വില്ലേജുകളില്‍ നിന്നായി 238 ഹെക്ടര്‍ ഭൂമിയാണ് ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്നത്. ഇതില്‍ സ്വകാര്യ ഭൂമിയും സര്‍ക്കാര്‍ ഭൂമിയും ഉള്‍പ്പെടും.

ഭൂമി ഏറ്റെടുക്കുന്നത് ദേശീയപാത നിയമം പ്രകാരം ആണെങ്കിലും 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് നഷ്ടപരിഹാരം നിര്‍ണയിച്ചത്. ഭൂമിയുടെ അടിസ്ഥാന വിലയ്ക്കു പുറമേ ഗുണനഘടകവും 100 ശതമാനം സമശ്വാസ പ്രതിഫലവും വിജ്ഞാപന തീയതി മുതല്‍ അവാര്‍ഡ് തീയതി വരെ അടിസ്ഥാന വിലയിന്മേല്‍ 12 ശതമാനം വാര്‍ഷിക നിരക്കില്‍ വര്‍ദ്ധനവും ഉള്‍പ്പെടുത്തിയാണ് നഷ്ടപരിഹാര തുക കണക്കാക്കിയത്. ഏറ്റെടുക്കുന്ന ഭൂമിയിലുള്ള മുഴുവന്‍ നിര്‍മിതികള്‍, കാര്‍ഷിക വിളകള്‍, മരങ്ങള്‍ എന്നിവക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ നിശ്ചയിക്കുന്ന വിലയുടെ ഇരട്ടി തുകയാണ് സമാശ്വാസ പ്രതിഫലം അടക്കം നഷ്ടപരിഹാരമായി അനുവദിക്കുന്നത്.

കാലപ്പഴക്കം പരിഗണിക്കാതെ എല്ലാ നിര്‍മിതികള്‍ക്കും പൊതുമരാമത്ത് വകുപ്പ് കണക്കാക്കുന്ന നിര്‍മ്മാണ ചിലവിന്റെ ഇരട്ടി തുക നഷ്ടപരിഹാരമായി നല്‍കും. കെട്ടിടാവശിഷ്ടങ്ങള്‍ ആവശ്യമില്ലാത്തവരില്‍ നിന്നും സാല്‍വേജ് തുക കുറക്കില്ല. പൂര്‍ണ്ണ തോതില്‍ പണി പൂര്‍ത്തിയാക്കിയ (വൈദ്യുതീകരണവും പ്ലംബിങ്ങും ഉള്‍പ്പെടെ) കോണ്‍ക്രീറ്റ് താമസ കെട്ടിടങ്ങള്‍ക്ക് ചതുരശ്ര അടിയ്ക്ക് 5059 രൂപയും ഓടിട്ട കെട്ടിടത്തിന് ചതുരശ്ര അടിയ്ക്ക് 4300 രൂപയുമാണ് നഷ്ടപരിഹാരമായി കണക്കാക്കിയത്. നഷ്ടപരിഹാരതുകയുടെ അംഗീകാരത്തിനായി ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഇതില്‍ എടപ്പറ്റ, കരുവാരക്കുണ്ട്, പോരൂര്‍, വെട്ടിക്കാട്ടിരി, എളങ്കൂര്‍, കാരക്കുന്ന് വില്ലേജുകളിലേക്ക് 592 കോടി രൂപയുടെ അനുമതിയായി. ബാക്കി വില്ലേജുകളില്‍ ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ഓരാഴ്ചയ്ക്കകം ലഭിക്കും. ഈ മാസം ഉടമകള്‍ ഒഴിഞ്ഞു പോകാനുള്ള നോട്ടീസ് നല്‍കും. ഇതിന് ശേഷം രണ്ട് മാസത്തിനകം ഒഴിഞ്ഞു പോകേണ്ടി വരും.പാലക്കാട് മരുതറോഡുമുതല്‍ കോഴിക്കോട്-ഇരിങ്ങല്ലൂര്‍വരെ 121 കിലോമീറ്റര്‍ നീളമുള്ളതാണ് റോഡ്. മരുതറോഡ്–കരിമ്പ (30.720 കി.മീ), കരിമ്പ–എടത്തനാട്ടുകര (30.720 കി.മീ), എടത്തനാട്ടുകര–കാരക്കുന്ന് (26.490 കി.മീ), കാരക്കുന്ന്–വാഴയൂര്‍ (25.070 കി.മീ), വാഴയൂര്‍–ഇരിങ്ങല്ലൂര്‍ (8.006 കി.മീ) എന്നീ അഞ്ച് റീച്ചുകളിലാണ് നിര്‍മാണം.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി