നിയന്ത്രണം വിട്ട കാറിടിച്ച് ആശുപത്രി ജീവനക്കാരി മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന യുവാവിനെ റിമാന്‍ഡ് ചെയ്തു

Local News

മലപ്പുറം: നിയന്ത്രണം വിട്ട കാറിടിച്ച് ആശുപത്രി ജീവനക്കാരി മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന യുവാവിനെ റിമാന്‍ഡ് ചെയ്തു. മദ്യപിച്ച് കാറോടിച്ച യുവാവിനെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് കച്ചേരിപ്പടി കോട്ടോപ്പാടം കോല്‍ക്കാട്ടില്‍ മുഹമ്മദ് റിയാസി(26)നെയാണ് അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ പെരിന്തല്‍മണ്ണ പാതായ്ക്കര വളവിലുണ്ടായ അപകടത്തില്‍ പാതായ്ക്കര മനപ്പടി മണ്ണുപറമ്പില്‍ നളിനി(56) ആണ് മരിച്ചത്. വിദ്യാര്‍ഥികളുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമിതവേഗതയില്‍ വാഹനമോടിച്ച് അപകടം വരുത്തിയതിന് കേസെടുത്തിരുന്നു. പിന്നീട് പ്രതി മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വ്യക്തമായതോടെയാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുള്ള വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റുചെയ്തത്.
പെരിന്തല്‍മണ്ണ രാംദാസ് ആശുപത്രിയിലെ ജീവനക്കാരിയായ നളിനി ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബസ്സിറങ്ങി റോഡരികിലൂടെ നടക്കുമ്പോള്‍ അമിതവേഗതയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു.