വീടുകളില്‍ ഓട് പാകുന്ന ബിസിനസിന്റെ മറവില്‍ വില്‍പനക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. എം.ഡി.എം.എ ചെറിയ ചെറിയ പാക്കറ്റുകളാക്കുന്ന സമയത്താണ് പ്രതികള്‍ പിടിയിലായത്

Local News

മലപ്പുറം: ഓട് പാകുന്ന ബിസിനസിന്റെ മറവില്‍ വില്‍പനക്കായി കൊണ്ടുവന്ന 50 ഗ്രാം എം.ഡി.എം.എയുമായി അരീക്കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയിലായി. അരീക്കോട് മീഞ്ചിറ സ്വദേശികളായ അക്കരപറമ്പില്‍ പരപ്പന്‍ സുഹൈല്‍ ( 32 ), പാത്തിക്കല്‍ വീട്ടില്‍ മുഹമ്മദ് സഫ്വാന്‍ (20) എന്നിവരാണ് പിടിയിലായത്.
മീഞ്ചിറയിലെ ഒരു സ്വകാര്യ മരമില്ലില്‍ നിന്നാണ് ഇന്നലെ വൈകീട്ടോടെ ഇവരെ പിടികൂടിയത്. ഞായറാഴ്ച അവധിയായതിനാല്‍ മില്ലില്‍ ജോലിക്കാര്‍ ഉണ്ടായിരുന്നില്ല. ഇത് അവസരമാക്കി മില്ലില്‍ അതിക്രമിച്ച് കയറി മില്ലിലെ ഷഡ്ഡില്‍ വച്ച് വില്പനക്കായി എം.ഡി.എം.എ ചെറിയ ചെറിയ പാക്കറ്റുകളാക്കുന്ന സമയത്താണ് ഇവര്‍ പിടിയിലായത്.
ഇവരില്‍ നിന്നും 50 ഗ്രാമോളം എം.ഡി.എം.എയും ഡിജിറ്റല്‍ ത്രാസ്റ്റ്, ഗ്ലാസ് ഫണല്‍, നിരവധി പ്ലാസ്റ്റിക്ക് പൗച്ചുകളും കണ്ടെടുത്തു. ഇവര്‍ വില്പനക്കായി ഉപയോഗിക്കുന്ന ബൈക്കുകളും കണ്ടെത്തിയിട്ടുണ്ട്. വീടുകളില്‍ ഓട് പാകുന്ന ബിസിനസിന്റെ മറവിലാണ് ഇവര്‍ ലഹരി വില്പന നടത്തി വന്നിരുന്നത്.ഇവര്‍ക്ക് വന്‍ തോതില്‍ ലഹരി എത്തിച്ചു നല്‍കുന്ന ലഹരി കടത്തു സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. ലഹരിക്കടത്തില്‍ നിന്നും ലഭിക്കുന്ന പണീ ഉപയോഗിച്ച് ആര്‍ഭാട ജീവിതമാണ് നയിച്ചിരുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീക്കോട് ഇന്‍സ്പക്ടര്‍ അബ്ബാസലിയുടെ നേതൃത്വത്തില്‍ ഡന്‍സാഫ് ടീമംഗങ്ങളും അരീക്കോട് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.