വഴിയിലും ക്വര്‍ട്ടേഴ്സിന് മുന്നിലുമായി കക്കൂസ് മാലിന്യം തള്ളി മുങ്ങി

Local News

മലപ്പുറം: വഴിയിലും ക്വര്‍ട്ടേഴ്സിന് മുന്നിലുമായി കക്കൂസ് മാലിന്യം തള്ളി മുങ്ങി. പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ മക്കരപ്പറമ്പ് കാച്ചിനിക്കാട് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള നിരവധി വഴിയാത്രക്കാര്‍ പോകുന്ന റോഡരികിലും ആളുകള്‍ താമസിക്കുന്ന ക്വര്‍ട്ടേഴ്സിന് മുന്നിലുമായി കക്കൂസ് മാലിന്യം തള്ളിയ നിലയില്‍. മുന്‍പും മാലിന്യം ഇവിടെ തള്ളുകയും പോലീസിലും മറ്റും ജനങ്ങള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അവര്‍ക്കെതിരെ നടപടി എടുക്കാത്തതാണ് വീണ്ടും ഇത്തരം മാലിന്യം തള്ളുന്നതിലേക്ക് നയിച്ചത്. ഇതിനെതിരെ ശക്തമായി നടപടിയെടുക്കണമെന്നും ജനങ്ങള്‍ രോഷാകുലരാണെ്നനും
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തംഗം ഗഫൂര്‍ ചോലക്കല്‍ പറഞ്ഞു.

അതേ സമയം തദ്ദേശ ഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ഒരുമിച്ചുചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ ജില്ലയിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ ‘നവകേരളം മാലിന്യമുക്തം’ കാമ്പയിനുമായി ജില്ലാ ഭരണകൂടം രംഗത്തുവന്നിട്ടും ഇതൊന്നും ഇതുവരെ ഫലവത്തായി നടത്താന്‍ സാധിച്ചിട്ടില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
ജില്ലാതല അവലോകനയോഗത്തില്‍ ഇതിനുവേണ്ട കര്‍മപദ്ധതി തയ്യാറാക്കിയിരുന്നു. ഇതുസംബന്ധിച്ചു സര്‍ക്കാര്‍ തീരുമാനിച്ച കാര്യങ്ങള്‍ ഇങ്ങിനെയായിരുന്നു.

മണ്ഡലം, താലൂക്ക് തലങ്ങളില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കും. പൊലീസ്, ആരോഗ്യം, ജലസേചനം, പൊതുമരാമത്ത് നിരത്ത് വിഭാഗം എന്നിവയ്ക്ക് പുറമെ കുടുംബശ്രീ ജില്ലാമിഷനും ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഇതിന് പുറമേ ജില്ലാതലത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കും. നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിക്കും. എല്ലാ വാര്‍ഡുകളിലും ഹരിതകര്‍മസേനയുടെ സേവനം ഉറപ്പാക്കും. യൂസേഴ്സ് ഫീ നല്‍കുന്ന കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ നടപടി സ്വീകരിക്കും. മാലിന്യം വലിച്ചെറിയുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്ന ഇരുചക്രവാഹനങ്ങള്‍ മുതല്‍ ലോറികള്‍ വരെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കും.

സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ഒക്ടോബര്‍ 23 വരെ ഹ്രസ്വകാല ഇടപെടല്‍ ജില്ലയിലും തുടരും. ഒക്ടോബര്‍ 23 മുതല്‍ 2024 മാര്‍ച്ച് 24 വരെ നടത്തുന്ന ദീര്‍ഘകാല ഇടപെടകളിലൂടെ സമ്പൂര്‍ണ മാലിന്യനിര്‍മാര്‍ജനം കൈവരിക്കുക എന്നതാണ് ലക്ഷ്യം. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സമസ്ത മേഖലയിലും ലക്ഷ്യം കൈവരിക്കുക എന്നതാണ് ജില്ലയുടെ മുന്‍കാല അനുഭവമെന്ന് അവലോകനയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കളക്ടര്‍ വി. പ്രേം കുമാര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാലിന്യമുക്ത ജില്ല എന്ന ലക്ഷ്യത്തിലേക്കും വളരെ പെട്ടെന്ന് എത്തിച്ചേരാന്‍ നമുക്ക് കഴിയും. മാലിന്യമുക്തമാകുന്ന ആദ്യ നിയോജകമണ്ഡലം, ആദ്യത്തെ തദ്ദേശഭരണസ്ഥാപനം എന്നിവയ്ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.