സുബ്ഹി നമസ്‌കാരം കഴിഞ്ഞ് മടങ്ങവെ കാറിടിച്ച് മരിച്ചു. സംഭവം മലപ്പുറത്ത്

Local News

മഞ്ചേരി : പള്ളിയില്‍ നിന്നും പ്രഭാത നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഗൃഹനാഥന്‍ കാറിടിച്ച് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. വണ്ടൂര്‍ ചെട്ടിയാറമ്മല്‍ കിഴക്കേതില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ സുല്‍ഫിക്കര്‍ അലി (54) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അയല്‍വാസി വാളശ്ശേരി കുഞ്ഞിമുഹമ്മദ് (67)നെ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെ ചെട്ടിയാറമ്മലിലെ വീടിനു മുന്‍വശത്തായിരുന്നു അപകടം. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാറില്‍ തന്നെ ഉടന്‍ വണ്ടൂരിലെയും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫരീദയാണ് മരിച്ച സുല്‍ഫിക്കര്‍ അലിയുടെ ഭാര്യ. മക്കള്‍ : ഫായിസ്, ബില്‍മില്‍, മിന്‍ഹ. സഹോദരങ്ങള്‍ : ഷംസുദ്ദീന്‍, ഷൗക്കത്തലി. വണ്ടൂര്‍ സബ് ഇന്‍സ്പെക്ടര്‍ വി മനോജ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഖബറടക്കം ഇന്ന് രാവിലെ എട്ടു മണിക്ക് പള്ളിക്കുന്ന് ജുമാമസ്ജിദില്‍.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി