പരപ്പനങ്ങാടി: മൂന്ന് ദിവസം മുമ്പ് തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷൻ പരിധിയിലെ പൂത്തൂർ പള്ളിക്കലിൽ നിന്നും കാണാതായ 18 കാരിയെ വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ കൊണ്ടോട്ടി നെടിയിരുപ്പ് കോളനിയിലെ കാമുകനൊപ്പം പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയിരുന്നു. കമിതാക്കളെ കോടതിയിൽ ഹാജരാക്കുന്നതറിഞ്ഞ് ഇതര മതസ്ഥരായ രണ്ടു കൂട്ടരുടെയും ബന്ധുക്കൾ കോടതി പരിസരത്ത് എത്തിയിരുന്നു. കോടതി ഇരുവരുടെയും ഇഷ്ടപ്രകാരം യുവാവിൻ്റെ കൂടെ യുവതിയെ വിടുകയുമായിരുന്നു. പിന്നീടുണ്ടായ സംഘർഷാവസ്ഥയെ തുടർന്ന് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെത്തിച്ച കമിതാക്കളെ കാണാനെത്തിയ യുവതിയുടെ ബന്ധുക്കളെ പോലീസ് അകാരണമായി മർദ്ദിച്ചുവെന്നുമാണ് പരാതി.
വനിതാ പോലീസ് ഇല്ലാതെ സ്ത്രീകളെ ശരീരത്തിൽ പിടിച്ചു തള്ളിയെന്നും പരാതിയിൽ പറയുന്നു.ലാത്തികൊണ്ടുള്ള മർദ്ദനത്തിൽ പരിക്കേറ്റ ഷിനോയ് (39)
ഷാബിൻ മുഷ്താഖ് (17)സർസീന (38) ആഷിഖ്-(27) സുഹറാബി(48) എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കൾ മുഖ്യമന്ത്രിക്കും,ഡിജിപിക്കും, മനുഷ്യാവകാശ കമ്മീഷനും,വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
അതേ സമയം കോടതി നിർദ്ദേശപ്രകാരം കമിതാക്കൾക്ക് സംരക്ഷണം നൽകുക മാത്രമേ പോലീസ് ചെയ്തിട്ടുള്ളുവെന്ന് പരപ്പനങ്ങാടി പോലീസ് പറഞ്ഞു.