തൊണ്ടിമുതലായി പിടിച്ചെടുത്ത വാഹനങ്ങളില്‍ നിന്ന് പാര്‍ട്‌സുകള്‍ കടത്തി ; ഒരാള്‍ അറസ്റ്റില്‍. ആറു പേര്‍ക്കെതിരേ കേസ്

Local News

മലപ്പുറം: അനധികൃതമായി വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ കടത്തിയ പ്രതി അറസ്റ്റില്‍. പോലീസ് വിവിധ കേസുകളില്‍ തൊണ്ടിമുതലായി പിടിച്ചെടുത്ത വാഹനങ്ങള്‍ പൊളിച്ചെടുക്കാന്‍ ലേലത്തിനെടുത്ത സ്ഥാപനത്തിന്റെ ഉടമയുടെ ഒത്താശയോടെ വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ അനധികൃതമായി കടത്തിയ ഡ്രൈവറെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപന ഉടമ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കേസെടുത്തു. വണ്ടൂര്‍ താഴംക്കോട് സ്വദേശി ജോബി ജോണി (42)നെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ ഡി.വൈ.എസ്.പി ഓഫീസിന് എതിര്‍ ഭാഗത്തായി വനഭൂമിയില്‍ കൂട്ടിയിട്ട തൊണ്ടി വാഹനങ്ങളുടെ പാര്‍ട്‌സുകളാണ് വ്യാപകമായി കടത്തി കൊണ്ടുപോയത്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ തൊണ്ടിമുതലായി പിടിച്ചിട്ട ഈ വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ പൊളിച്ചെടുത്ത് കൊണ്ടുപോകാന്‍ ലേലത്തിലെടുത്തത് വണ്ടൂര്‍ എറിയാട് റെയ്ഗല്‍ ഗ്രൂപ്പിന്റെ ഉടമ ജൂബിനാണ്. വാഹനങ്ങള്‍ പൊളിച്ചെടുക്കുന്ന പാര്‍ട്‌സുകള്‍ കയറ്റി കൊണ്ടുപോകും മുമ്പു തൂക്കി അതിന്റെ അളവ് ജില്ലയില്‍ ഇതിന്റെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥനെ അറിയിക്കണമെന്നാണ് ലേല വ്യവസ്ഥ. ഓരോ പാര്‍ട്‌സിന്റെയും വില ഈ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തും. ഈ തുക കരാര്‍ സ്ഥാപന ഉടമ സര്‍ക്കാരിലേക്ക് അടക്കണം. എന്നാല്‍ ഇതിനു വിരുദ്ധമായി സ്ഥാപന ഉടമയുടെ ഡ്രൈവര്‍ ജോബിന്‍ജോണ്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി വാഹനത്തില്‍ അനധികൃതമായി പാര്‍ട്‌സുകള്‍ കടത്തുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നു പാര്‍ട്‌സുകള്‍ ജീപ്പില്‍കയറ്റി പോവുകയായിരുന്ന ജോബിനെ പോലീസ് പിടികൂടി വാഹനവും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ഥാപന ഉടമയുടെ ഒത്താശയോടെയാണ് താന്‍ വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ കടത്തിയതെന്നു പ്രതി മൊഴിനല്‍കിയതിനെ തുടര്‍ന്നാണ് സ്ഥാപന ഉടമ ജൂബിനെ ഉള്‍പ്പെടെ കേസില്‍ പ്രതിപട്ടികയില്‍ ചേര്‍ത്തത്. പ്രതിയുടെ വീട്ടില്‍ നിന്നു പൊളിച്ച വാഹനങ്ങളുടെ മൂന്ന് ടണ്ണിലേറെ പാര്‍ട്‌സുകള്‍ കണ്ടെടുത്തു. സ്ഥാപന ഉടമയുടെ ജീവനക്കാരായ മിഥുന്‍, ബിനില്‍, മൊഹസിന്‍, നിഷാല്‍, അഭിനവ് എന്നിവരുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.