ഇനി കോവിഡിന് ഹോമിയോപ്പതിയിലും ചികിത്സ; അനുമതി നൽകി സംസ്ഥാന ആയുഷ് വകുപ്പ്

Health Keralam News

തിരുവനന്തപുരം: ഹോമിയോപ്പതിക്കും കോവിഡ് ചികിത്സയുടെ ഭാഗമാവാനുള്ള അനുമതി കൊടുത്തുകൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന ആയുഷ് വകുപ്പ്. കോടതിയുടെ നിർദേശ പ്രകാരം ആയുഷ് മന്ത്രാലയത്തിന്റെ നിർദേശം അടിസ്ഥാനമാക്കിയുള്ള കോവിഡ് ചികിത്സയ്ക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഇത് പ്രകാരം കേരളത്തിലെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള 34 ഹോമിയോ ആശുപത്രികളിലും, 1070 ഹോമിയോ ഡിസ്പെന്‍സറികളിലും കോവിഡ് രോഗികൾക്ക് ചികിത്സ ലഭിക്കും.

ഹോമിയോ ചികിത്സക്ക് ആദ്യമേ കേന്ദ്ര ആയുഷ് മന്ത്രാലയം അനുമതി കൊടുത്തിരുന്നെങ്കിലും ഇത് സംബന്ധിച്ച് കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. ഹോമിയോയ്ക്ക് കോവിഡിന്റെ പ്രതിരോധ മരുന്നായ ‘ആഴ്സെനിക ആല്‍ബം’ വിതരണം ചെയ്യാൻ മാത്രമാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ ഹോമിയോ ചികിത്സയ്ക്കും അനുമതി നൽകണമെന്ന് സർക്കാരിനോട് ഡോക്ടർമാരും വിദഗ്ധരും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഈ വിഷയത്തിൽ കോടതി ഇടപെടുകയും അനുമതി നൽകുവാൻ നിർദേശിക്കുകയും ചെയ്തതോടെയാണ് സർക്കാർ ഇതിനു തയ്യാറായത്. ഇതോടെ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതിനോടൊപ്പം കോവിഡ് രോഗികൾക്ക് ചികിത്സ നൽകാനും കഴിയും. ഹോമിയോപ്പതിയിൽ കോവിഡിനെതിരെയുള്ള മരുന്നുകൾ ഉണ്ടെന്നും, പക്ഷെ ആദ്യം മുതൽ ഈ വിഭാഗത്തെ അവഗണിക്കുകയുമായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.