തിരുവനതപുരം മുതൽ കാസർഗോഡ് വരെ നീളുന്ന നിർദ്ദിഷ്ട അതിവേഗ സിൽവർ ലൈൻ റയിൽ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ദേശീയ ഹരിത ട്രിബ്യൂണലിന് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ, സില്‍വര്‍ ലൈന്‍ പാതയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പി ആര്‍ ശശികുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പാരിസ്ഥിതിക വിജ്ഞാപനത്തില റെയില്‍വേ ഉള്‍പ്പെടുന്നില്ലെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
2006ൽ സർക്കാറിൻ്റെ വിജ്ഞാപനം പുറത്തിറക്കിയതിൽ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, മറ്റു കെട്ടിട നിര്‍മ്മാണങ്ങള്‍ പോലുള്ള 39 വികസന പദ്ധതികളാണ് ഉള്‍പ്പെടുന്നത്. അതിൽ റെയില്‍വേ പദ്ധതികളെ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ സില്‍വര്‍ലൈന്‍ പദ്ധതിക്ക് പാരിസ്ഥികാനുമതി തേടേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചത്.