ഡിസിസി പ്രസിഡന്റ് നിയമന വിവാദങ്ങൾക്കു പിറകെ കോൺഗ്രസ്സിൽ വാഗ്വാദം മൂർച്ഛിക്കുമ്പോൾ പാർട്ടി വിടുന്നവർക്കായി വാതിൽ തുറന്നിട്ട് ബിജെപി. ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ആണ് നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസില്‍ നിന്നും രാജി വെക്കുന്ന നേതാക്കൾക്കും അണികൾക്കും ബി ജെ പിയിലേക്ക് വരാമെന്നും തങ്ങൾ അവർക്കായി വാതിലുകൾ തുറന്നിട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിലവിൽ ആരും തന്നെ തങ്ങളെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡി സി സി നിയമന വിവാദങ്ങളെ തുടർന്ന് അതൃപ്തി അറിയിച്ച പാലക്കാട് എ വി ഗോപിനാഥൻ രാജി വെക്കുകയും തിരുവനന്തപുരത്ത് പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ബി ജെ പി ഇവരെ സ്വാഗതം ചെയ്യുന്നുവെന്ന് അറിയിച്ചത്.
എന്നാൽ എ വി ഗോപിനാഥൻ തിരിച്ചുവരാമെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. തിരിച്ചു വരണമെന്നും അർഹിച്ച സ്ഥാനമേ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ അദ്ദേഹത്തെ പിന്തുണച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ രംഗത്തെത്തി.