വെർണ: ബിക്കിനി വേഷം ധരിക്കാതെ യൂറോപ്യൻ വനിതാ ബീച്ച് ഹാൻഡ് ബോൾ ടൂർണമെന്റിൽ മത്സരിക്കാത്തതിന് പിഴ ചുമത്തി സംഘാടകർ. ഓരോ താരത്തിനും 150 യൂറോ വീതം നോർവെയുടെ ദേശീയ ടീമിനാണ് സംഘാടകരായ യൂറോപ്യൻ ഹാൻഡ്ബാൾ ഫെഡറേഷൻ പിഴ വിധിച്ചത്.
ബെൽജിയത്തിലെ വാർണയിൽ ഞായറാഴ്ച നടന്ന ലൂസേർസ് ഫൈനൽ മത്സരത്തിൽ ബീച്ച് ഹാൻഡ് ബോൾ വേഷമായ ബിക്കിനിയിടാതെ ഷോർട്സ് ധരിച്ച നോർവീജിയൻ ടീം പങ്കെടുത്തത്. മത്സര സംഘാടക സമിതിയുണ്ടാക്കിയ അച്ചടക്ക സമിതിയാണ് തെറ്റായ വസ്ത്രധാരണമാണിതെന്നും, ഇത് കുറ്റമാണെന്നും ചൂണ്ടിക്കാട്ടി പിഴ ചുമത്തിയത്.
കളിക്കാർക്ക് വേണ്ടി പിഴ നൽകാൻ നോർവീജിയൻ ഹാൻഡ് ബോൾ അസോസിയേഷൻ തയ്യാറായിട്ടുണ്ട്. കളിക്കാരുടെ സൗകര്യത്തിനനുസരിച്ചു വസ്ത്രങ്ങൾ ധരിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നും, ഈ വിഷയത്തിൽ ഞങ്ങൾ താരങ്ങൾക്കൊപ്പമാണെന്നും അസോസിയേഷൻ അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ വ്യക്തമാക്കിയിരുന്നു.
മത്സരത്തിനു ബിക്കിനി നിർബന്ധമാണെന്ന നിയമത്തിനെതിരെ മനഃപൂർവം അത്തരത്തിലുള്ള വസ്ത്രം ഇടാതിരുന്നതാണെന്നും, കാണികളും ടീമുകളും ആ തീരുമാനത്തെ ഏറ്റവും നന്നായി സ്വാഗതം ചെയ്‌തെന്നും നോർവീജിയൻ ടീമിലെ ഒരു താരം പറഞ്ഞു. ഒരു കായിക ഇനവും എക്സ്ക്യൂസീവ് ആകാൻ പാടില്ലെന്നും എല്ലാവരെയും ഉൾക്കൊള്ളിക്കണമെന്ന സന്ദേശമാണ് നൽകാൻ ശ്രമിച്ചതെന്നും താരം വിശദമാക്കിയിട്ടുണ്ട്.