ലണ്ടൻ: ഒന്നിന് പുറകെ മറ്റൊന്നായി കോവിഡ് വകഭേദങ്ങൾ. ഇന്ത്യയടക്കം ഒരുപാട് രാജ്യങ്ങളെ പിടിച്ച് കുലുക്കിയ കൂടുതൽ നഷ്ടങ്ങൾ ഉണ്ടാക്കിയ ഒന്നായിരുന്നു ഡെൽറ്റ വകഭേദം. എന്നാൽ അതിലും അപകടകാരിയായ ലാംഡ വകഭേദം 30 രാജ്യങ്ങളിലായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് യു.കെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആദ്യമായി ലാംഡ വകഭേദം കണ്ടെത്തിയത് പെറുവിലാണ്. ലോകത്തിൽ തന്നെ കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതും പെറുവിൽ തന്നെയാണ്. ആറ് ലാംഡ കേസുകൾ യു.കെയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെൽറ്റയേക്കാളും കൂടുതൽ അപകടകാരിയാണ് ലാംഡ. ഗവേഷകർ അത് ഉറപ്പുവരുത്തിയതായും ദ സ്റ്റാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെയ്, ജൂൺ മാസങ്ങളിൽ പെറുവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കോവിഡ് കേസുകളിലെ 82 ശതമാനവും ലാംഡ ബാധിച്ചവരാണ്.
പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ റിപ്പോർട്ടിൽ ഇത് സ്ഥിരീകരിച്ചതായി യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പി.എ.എച്ച്.ഒ റീജ്യനൽ അഡ്‌വൈസർ ജെയ്‌റോ മെൻഡസ് പറയുന്നത് കരീബിയൻ രാജ്യങ്ങളിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ജൂൺ 30നുള്ളിൽ ലാംഡ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ്. പക്ഷെ അതിവ്യാപന ശേഷിയുള്ള ഒന്നാണ് ലാംഡ എന്നതിന് ഒരു തെളിവും ഇല്ല.