ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയിലുണ്ടായത് ഇരുപത്തി രണ്ട് ലക്ഷം രൂപയുടെ വർദ്ധനവ്. കഴിഞ്ഞ വർഷം 2.85 കോടി ഉണ്ടായിരുന്ന ആസ്തി ഈ വട്ടം 3.07 കോടിയായി ഉയർന്നു. എന്നാൽ മോദിയേക്കാൾ ആസ്തി കൂടുതൽ അമിത് ഷായ്ക്കാണ്. കഴിഞ്ഞ വർഷത്തേക്കാൾ 928 കോടിയുടെ വർദ്ധനവുണ്ടായ അമിത് ഷായുടെ ഇപ്പോഴത്തെ ആസ്തി 37.91 കോടി രൂപയാണ്. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്.
മാര്‍ച്ച് 31ലെ കണക്കനുസരിച്ച് ഒന്നര ലക്ഷം രൂപ ബാങ്ക് ബാലൻസായി മോദിയുടെ പേരിലും 36,000 രൂപ പക്കലുമുണ്ടായിരുന്നു. ഗുജറാത്തിലെ ഗാന്ധിനഗര്‍ എസ്.ബി.ഐ, എന്‍.എസ്.സി ബ്രാഞ്ചുകളിലെ സ്ഥിരനിക്ഷേപം 1.86 കോടി രൂപയായി ഉയർന്നതിനാലാണ് പ്രധാനമത്രിയുടെ ആസ്തിയിലും വർദ്ധനവുണ്ടായത്.
8,93,251 രൂപ നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിലും, 1,50,957 രൂപ ഇന്‍ഷൂറന്‍സിലും, 20,000 രൂപ എല്‍&ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടിലും മോഡി നിക്ഷേപിച്ചിട്ടുണ്ട്. മ്യൂച്ചല്‍ഫണ്ടിലോ ഓഹരി വിപണിയിലോ നിക്ഷേപമില്ലാത്ത പ്രധാനമന്ത്രിക്ക് 1.48 ലക്ഷം വില വരുന്ന രണ്ട് സ്വര്‍ണ മോതിരങ്ങളുണ്ട്. ഇതുകൂടാതെ 25 ശതമാനം ഓഹരി പങ്കാളിത്തം 1.1 കോടിയുടെ വസ്തുവിലുമുണ്ട്.