മഴയും വെള്ളപ്പൊക്കവും : തെലങ്കാനയിൽ ഏഴു മരണം

India News

കഴിഞ്ഞ ദിവസം തെലങ്കാനയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒട്ടേറെ നാശ നഷ്ടങ്ങളുണ്ടായി. ദുരന്തത്തിൽ ഏഴു പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം. മഴയിൽ വെള്ളം കുത്തിയൊലിച്ചു ഒഴുക്കിൽ പെട്ടതാണ് അപകട കാരണം.

വിവാഹ സംഘം യാത്ര ചെയ്ത വാഹനം ഒഴുക്കില്‍പെട്ട് വിക്രബാദില്‍ നവവധുവും ബന്ധുക്കളായ രണ്ടു പേരും മരിച്ചു. സോഫ്റ്റ്‌വെയര്‍ എൻജിനീയറായ യുവാവിന്റെ മൃതദേഹം ഓടയില്‍ നിന്നും കണ്ടെടുത്തു. ഞായറാഴ്ച രാത്രി വാറങ്കലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശിവനാഗർ സ്വദേശി വൊറോം ക്രാന്തി കുമാര്റിന്റെ മൃതദേഹമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു. അദ്ദേഹം ഉപയോഗിക്കുന്ന ലാപ്ടോപ്പും സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. ഒഴുക്കിൽ പെട്ടതാകാമെന്നാണ് നിഗമനം.

അതിനിടെ ഒഴുക്കിപെട്ട കാറിനുള്ളില്‍ നിന്ന് 70 കാരന്റെ മൃതദേഹം ലഭിച്ചു. ശങ്കര്‍പള്ളിയില്‍ നിന്നാണ് കാർ കണ്ടെത്തിയത്. പെട്ടെന്നുണ്ടായ കുത്തൊഴുക്കിൽ പെട്ട വേറെയും മരണങ്ങൾ സംഭവിച്ചതായി റിപോർട്ടുകൾ ഉണ്ട്. പോലീസ് രക്ഷാ പ്രവർത്തനം തുടരുകയാണ്.