പോക്‌സോ : പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും

Crime Local News

മഞ്ചേരി : 12 വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയ 55 കാരനെ മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ഏഴു വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. അരിമ്പ്ര ഹാജിയാര്‍പടി ഇരുമ്പനാട്ടുപാറ ഞണ്ടുകണ്ണി അബൂബക്കര്‍ (56)നെയാണ് ജഡ്ജി എ എം അഷ്‌റഫ് ശിക്ഷിച്ചത്.
2022 മെയ് 16നാണ് കേസിന്നാസ്പദമായ സംഭവം. വൈകീട്ട് 6.45ന് അരിമ്പ്ര സ്‌കൂള്‍ പടിയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു കുട്ടി. കടയുടമ പള്ളിയില്‍ പോയതിനാല്‍ കുട്ടി റോഡ് സൈഡില്‍ സൈക്കിളില്‍ കാത്തിരിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ അടുത്തെത്തിയ പ്രതി മാനഹാനി വരുത്തുകയായിരുന്നു. തൊട്ടടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് വരുന്നതിന് 50 രൂപ വാഗ്ദാനം ചെയ്തതായും മുമ്പും പ്രതി ഇത്തരത്തില്‍ ശ്രമം നടത്തിയതായും പരാതിയില്‍ പറയുന്നു. പിതാവിനോട് വിവരം പറഞ്ഞ കുട്ടി മലപ്പുറം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശ പ്രകാരം കൊണ്ടോട്ടി പൊലീസ് കേസ്സെടുത്തു. സബ് ഇന്‍സ്‌പെക്ടര്‍ കെ നൗഫല്‍ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 10 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 10 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ സല്‍മ, പി ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി