വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിൽ

Crime Keralam News

പത്തനംതിട്ട : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിൽ.ഫോണിലൂടെ പരിചയപ്പെട്ട് യുവതിയെ വശംവദയാക്കി വിവാഹവാഗ്ദാനം ചെയ്തശേഷം പലസ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചകേസിൽ കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിൽ. റാന്നി പുല്ലൂപ്രം തടത്തിൽ വീട്ടിൽ സാജൻ എന്ന് വിളിക്കുന്ന ടി എ
സുരേഷ് ( 42) ആണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്. കെ എസ് ആർ ടി സി റാന്നി ഡിപ്പോയിലെ ഡ്രൈവറായ പ്രതി, വെച്ചൂച്ചിറ സ്വദേശിനിയെ ഫോണിലൂടെ പരിചയപ്പെട്ട് വശംവദയാക്കി വിവാഹ വാഗ്ദാനം നൽകിയശേഷം പലസ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. 2018 ഡിസംബർ 17 മുതൽ ഈവർഷം നവംബർ 25 വരെയുള്ള കാലയളവിൽ, യുവതിയുടെ വീട്ടിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ വച്ചാണ് പീഡിപ്പിച്ചത്. തുടർന്ന് വിവാഹം കഴിക്കാതെ, യുവതിയുടെ നഗ്ന ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുമെന്നും, കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും പറയുന്നു. യുവതി ഇന്നലെ സ്റ്റേഷനിൽ നൽകിയ പരാതിപ്രകാരം മൊഴി രേഖപ്പെടുത്തി, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച വെച്ചൂച്ചിറ പോലീസ്, ഇൻസ്‌പെക്ടർ ബി രാജഗോപാലിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് പ്രതി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.യുവതിയുടെ മൊഴി പത്തനംതിട്ട ജെ എഫ് എം കോടതിയിൽ രേഖപ്പെടുത്തി. ശാസ്ത്രീയ പരിശോധനകൾ നടത്തി തെളിവുകൾ പോലീസ് ശേഖരിച്ചു. വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് സി പി ഓമാരായ പി കെ ലാൽ, ശ്യാം, അൻസാരി എന്നിവരാണ് ഉണ്ടായിരുന്നത്.