സുഹൃത്തിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

Crime Local News

കൊണ്ടോട്ടി: സുഹൃത്തിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. എടവണ്ണ സ്വദേശി മുബഷിര്‍(39), പൂക്കൊളത്തൂര്‍ സ്വദേശി ഷൈജു(33), കുഴിയംപറമ്പ് സ്വദേശി നൗഫല്‍(37), ഓമാനൂര്‍ സ്വദേശി മര്‍വാന്‍(23) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരുമൊത്ത് പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു.കുഴിയംപറമ്പ് ചര്‍ച്ചിനു സമീപം താമസിക്കുന്ന പുന്നക്കോടന്‍ ചന്ദ്രന്റെ മകന്‍ പ്രജിത്ത് (26) ആണ് മരിച്ചത്. കുത്തേറ്റ സുഹൃത്ത് വിസപ്പടിയിലെ പാറക്കടത്ത് പൊക്കനാളി നൗഫല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച വൈകിട്ട് അഞ്ചോടെ കിഴിശേരി കുഴിയംപറമ്പ് ജി എല്‍ പി സ്‌കൂളിനു സമീപമായിരുന്നു കൊലപാതകം. അഞ്ചരയോടെ ഓട്ടോയിലെത്തിയ സംഘം പ്രജിത്തിന്റെ സുഹൃത്ത് നൗഫലുമായി സംസാരിക്കുകയായിരുന്നു. ഇവരുടെ സംസാരം വാക്കുതര്‍ക്കത്തിലേക്കും കൈയാങ്കളിയിലേക്കും മാറി. കൂലിപ്പണിക്കാരനായ പ്രജിത്ത് പണി കഴിഞ്ഞ് അങ്ങാടിയിലെത്തി ചായ കുടിച്ചു നില്‍ക്കുന്നതിനിടെ നൗഫലിനെ ആക്രമിക്കുന്നത് കണ്ടു ഇടപെട്ടപ്പോഴായിരുന്നു സംഭവം. നൗഫലിനെ കുത്തുന്നത് തടയുന്നതിനിടെ പ്രജിത്തിന് നെഞ്ചില്‍ കുത്തേറ്റു. നൗഫലിന് കൈക്കാണ് കുത്തേറ്റത്. നാട്ടുകാര്‍ പ്രജിത്തിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.