നിലമ്പൂർ: കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 36.5 ലക്ഷത്തിന്‍റെ കുഴൽപ്പണവുമായി മൂന്ന് പേരെ നിലമ്പൂർ പൊലീസ് പിടികൂടി. മഹാരാഷ്ട്ര സ്വദേശികളും കൊണ്ടോട്ടിയിൽ സ്ഥിരതാമസക്കാരുമായ രഞ്ജിത് ശങ്കർ (30), വിതാൽ (44), നിഖം മഹേഷ് അരവിന്ദ് (30) എന്നിവരിൽ നിന്നുമാണ് മതിയായ രേഖകളില്ലാതെ പണം പിടികൂടിയത്.ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈ.എസ്.പി സാജു.കെ. അബ്രഹാമിന്‍റെ നിർദ്ദേശ പ്രകാരം നിലമ്പൂർ ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്‍റെ നേതൃത്വത്തിൽ നിലമ്പൂർ പൊലീസും എസ്.പിയുടെ പ്രത്യേക സ്ക്വാഡും ചേർന്നാണ് പണം പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാവിലെ 10 ന് നിലമ്പൂർ പൊലീസ് സ്റ്റേഷന് മുൻവശം കെ.എൻ.ജി റോഡിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെതിയെത്. പെട്ടന്ന് കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിൽ കാറിലെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. മുഴുവൻ 2000 രൂപയുടെ നോട്ടുകളാണ്. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കും. ആദായ നികുതി വകുപ്പിനും ഈഡിക്കും പൊലീസ് റിപ്പോർട്ട് നൽകി.