17കാരിയെ ഗര്‍ഭിണിയാക്കിയ നൃത്താദ്ധ്യാപകന് 40.5 വര്‍ഷം കഠിന തടവും 4.1 ലക്ഷം രൂപ പിഴയും

Crime Local News

മഞ്ചേരി : 17കാരിയെ ഗര്‍ഭിണിയാക്കിയ നൃത്താദ്ധ്യാപകന് 40.5 വര്‍ഷം കഠിന തടവും 4.1 ലക്ഷം രൂപ പിഴയും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ നൃത്താദ്ധ്യാപകനെ മഞ്ചേരി പോക്‌സോ അതിവേഗ കോടതി നാല്പതര വര്‍ഷം കഠിന തടവിനും 4,10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുഴിമണ്ണ കീഴിശ്ശേരി പള്ളിക്കുന്നത്ത് കാവുംകണ്ടിയില്‍ ചേവായി മോഹന്‍ദാസ് (40) നെയാണ് ജഡ്ജി എ എം അഷ്‌റഫ് ശിക്ഷിച്ചത്. കുഴിമണ്ണയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നൃത്ത, സംഗീത ക്ലാസ്സെടുക്കുകയായിരുന്നു പ്രതി. ഇവിടെ പഠിക്കാനെത്തിയ പെണ്‍കുട്ടിയെ 2014 മാര്‍ച്ച് മാസത്തില്‍ രണ്ടു തവണ പ്രതി ബലാല്‍സംഗം ചെയ്തു. എട്ടു മാസം കഴിഞ്ഞ് പെണ്‍കുട്ടി ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കീഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഗര്‍ഭിണിയായ വിവരമറിയുന്നത്. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കുകയും കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുഖേന ദത്ത് നല്‍കുകയുമായിരുന്നു. തുടര്‍ന്ന് അതിജീവിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2015 ജനുവരി 9ന് കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ബി സന്തോഷ് പ്രതിയെ അറസ്റ്റ് ചെയ്തു. നവജാത ശിശുവിന്റെ ഡി എന്‍ എ പരിശോധനയില്‍ പ്രതി തന്നെയാണ് കുട്ടിയുടെ പിതാവെന്ന് കണ്ടെത്തിയിരുന്നു. പ്രതിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 23 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 24 രേഖകള്‍ ഹാജരാക്കി. പ്രോസിക്യുഷന്‍ ലൈസണ്‍ വിംഗിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ സല്‍മ, പി ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.
പോക്‌സോ ആക്ടിലെ നാല് വകുപ്പുകളിലായി ഓരോ വകുപ്പിലും 10 വര്‍ഷം വീതം കഠിന തടവ് ഒരു ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഓരോ വകുപ്പിലും നാല് മാസം വീതം തടവനുഭവിക്കണം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ആറ് മാസം കഠിന തടവ്, 10,000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തില്‍ പ്രതി പത്തു വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. മാത്രമല്ല പ്രതി റിമാന്റില്‍ കഴിഞ്ഞ കാലാവധി തടവ് ശിക്ഷയില്‍ കുറയ്ക്കാനും കോടതി ഉത്തരവിട്ടു. പിഴയടക്കുന്ന പക്ഷം തുക അതിജീവിതക്ക് നല്‍കണം. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

റിപ്പോർട്ട്: ബഷീർ കല്ലായി