ഓടുന്ന ബസില്‍ യുവതിയെ കുത്തിപ്പരിക്കേല്പിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു

Crime News

മലപ്പുറം: ഓടുന്ന ബസില്‍ യുവതിയെ കുത്തിപ്പരിക്കേല്പിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു. മൂന്നാറില്‍ നിന്ന് ബെംഗളൂരു പോകുന്ന കെ.എസ്.ആര്‍. ടി. സി സ്വിഫ്റ്റ് ബസില്‍ ഇന്ന് രാത്രി 11 ന് വെന്നിയൂരിന് സമീപത്ത് വെച്ചാണ് സംഭവം. ഗൂഡല്ലൂര്‍ സ്വദേശിനി സീത (23) യെയാണ് വയനാട് സ്വദേശി സനില്‍ (25) ആക്രമിച്ചത്. ഇരുവരും പ്രണയത്തില്‍ ആയിരുന്നു. യുവാവ് എടപ്പാളില്‍ നിന്നും യുവതി അങ്കമാലിയില്‍ നിന്നുമാണ് ബസില്‍ കയറിയത്.
നേരത്തെ ബസിന്റെ മധ്യഭാഗത്തെ സീറ്റില്‍ ആണ് ഇരുവരും ഇരുന്നിരുന്നത്. ഈ സീറ്റില്‍ റിസര്‍വ് ചെയ്തവര്‍ എത്തിയപ്പോള്‍ കോട്ടക്കല്‍ വെച്ച് പിറകിലേക്ക് മാറ്റിയിരുത്തി. ഇതിനിടെ ബസിലെ ലൈറ്റ് അണച്ചപ്പോഴാണ് സംഭവം. യുവതിയുടെ നെഞ്ചില്‍ ഒന്നിലേറെ കുത്തുണ്ട്. ശേഷം യുവാവ് കഴുത്തറക്കുകയായിരുന്നു. കരച്ചില്‍ കേട്ട് സഹയാത്രക്കാര്‍ നോക്കിയപ്പോള്‍ രക്തം ഒഴുകുന്നതാണ് കണ്ടത്. യുവാവിനെ ബസില്‍ നിന്ന്
ഇറക്കിയപ്പോഴാണ് യുവാവ് കഴുത്തറത്തത് കണ്ടത്. ഉടനെ രണ്ട് പേരെയും തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലേക്ക് എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കത്തി പുറത്തേക്ക് വലിച്ചെറിഞ്ഞു. ബാഗില്‍ മുന്‍കൂട്ടി കരുതിയതാണ് കത്തി. ഇരുവരും നേരത്തെ വിവാഹിതരാണ്. യുവതിക്ക് ഒരു കുട്ടിയുണ്ട്. ഭര്‍ത്താവ് മരിച്ചതാണ്. ഇവര്‍ ഹോം നഴ്സ് ആണ്. യുവാവും വിവാഹിതനാണ്. കോട്ടയം ആതിര ഹോട്ടലിലെ ജീവനക്കാരനാണ്. ഇരുവരും 2 വര്‍ഷമായി പ്രണയത്തിലാണെന്ന് സി ഐ പറഞ്ഞു.