അമ്മയേയും കുഞ്ഞിനേയും ഇറക്കി വിട്ടു എന്നാരോപിച്ച് ബസ്റ്റ് ഡ്രൈവറെ മർദ്ദിച്ചു. 4 പേർ അറസ്റ്റിൽ.

Crime Local News

നിലമ്പൂർ. ബസ് യാത്രക്കാരായ അമ്മയേയും കുട്ടിയേയും ബസ്സിൽ നിന്നും ഇറക്കി വിട്ടു എന്നാരോപിച്ച് സ്വകാര്യ ബസ്സ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവും ബന്ധുക്കളുമടക്കം 4 പേരെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. രാമൻകുത്ത് വീട്ടിച്ചാൽ സ്വദേശി പൂളക്കുന്നൻ സുലൈമാൻ(44), സഹോദരൻ ഷിഹാബ് (42),സുലൈമാൻ്റെ മകളുടെ ഭർത്താവ് മുമുള്ളി സ്വദേശി തോടേങ്ങൽ നജീബ് (28),എടക്കര തെയ്യത്തും പാടം സ്വദേശി വടക്കേതിൽ സൽമാൻ(24) എന്നിവരെയാണ് സി ഐ പി.വിഷ്ണുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 10.30 മണിയോടെ ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേരി വഴിക്കടവ് റൂട്ടിലെ ബദരിയ ബസ്സിലെ ഡ്രൈവർ മക്കരപറമ്പ് സ്വദേശി ഷാനവാസിനെയാണ് ഒരു സംഘം അടിച്ചു പരിക്കേൽപ്പിച്ചത്. രാവിലെ മഞ്ചേരിയിൽ നിന്നും ബസ്സ് വഴിക്കടവിലേക്ക് പോകുന്ന സമയം ചന്തക്കുന്ന് ബസ്സ് സ്റ്റാൻഡിൽ നിന്നും യുവതിയും മകനും കയറിയിരുന്നു. കുട്ടി ബോണറ്റിനു സമീപമുള്ള കമ്പിയിൽ പിടിച്ചാടുന്നതു കണ്ട് ഉമ്മയുടെ കൂടെ സീറ്റിലിരിക്കാൻ ആവശ്യപ്പെട്ടതിന് മാതാവ് പ്രകോഭിതയായി കുട്ടിയുമൊത്ത് കരിമ്പുഴയിൽ ഇറങ്ങി എന്നാണ് ഡ്രൈവറുടെ മൊഴി. ബസ്സ് തിരികെ 10.30 മണിക്ക് ചന്തക്കുന്ന് ബസ്സ് സ്റ്റാൻഡിലെത്തിയ സമയം പ്രതികൾ ഷാനവാസിനെ ബസ്സിൽ നിന്നും വലിച്ചിറക്കി അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ബസ്സ് ജീവനക്കാരും നാട്ടുക്കാരും ഇടപ്പെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. പരിക്കേറ്റ ഷാനവാസ് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു.