മഞ്ചേരി : സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ ഒരു പതിറ്റാണ്ടിന് ശേഷം കോടതി വിധി പ്രസ്താവിക്കാനൊരുങ്ങുന്നു. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) കേസില്‍ ജഡ്ജി ടി എച്ച് രജിത ഈ മാസം 13ന് വിധി പ്രസ്താവിക്കും.
2018 സെപ്തംബര്‍ 19നാണ് ജഡ്ജ് എ വി മൃദുല മുന്‍പാകെ വിചാരണ ആരംഭിച്ചത്. സാക്ഷി വിസ്താരം മാത്രം ഒന്നര വര്‍ഷത്തോളമാണ് നീണ്ടത്. കുനിയില്‍ ഇരട്ട കൊലപാതക കേസിനായി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ വിചാരണയോടു കൂടിയാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റ നീണ്ട സാക്ഷി വിസ്താരം 2020 ഫെബ്രുവരി നാലിന് പൂര്‍ത്തിയായത്. ദൃക്സാക്ഷികളായ കൊളക്കാടന്‍ അബ്ദുള്‍ നജീബ്, കൊളക്കാടന്‍ അബ്ദുള്‍ റസാഖ്, ഷിബില്‍ മുഹമ്മദ് തുടങ്ങിയവര്‍, പ്രതികള്‍ കുറ്റകൃത്യത്തിനു ഉപയോഗിച്ച ആയുധങ്ങള്‍ നിര്‍മ്മിച്ചു നല്കിയ സുകുമാരന്‍, രാഘവന്‍ എന്നിവര്‍, പ്രതികളുടെ ഫോണ്‍ സംഭാഷണങ്ങള്‍ തെളിയിക്കുന്നതിനായി വിവിധ മൊബൈല്‍ സേവനദാതാക്കളുടെ നോഡല്‍ ഓഫീസര്‍മാരായ രമേഷ് രാജ്, രാജ് കുമാര്‍ പവ്വത്തില്‍, ഷാഹിന്‍ കോമത്ത്, അന്‍വര്‍ അസീസ് എന്നിവര്‍, പ്രതികള്‍ കുറ്റകൃത്യത്തിനു മുന്‍പ് നടത്തിയ തയ്യാറെടുപ്പുകളുടെയും ആയുധപരിശീലനത്തിന്റെയും ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ സ്വന്തം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സൂക്ഷിച്ചത് തെളിയിക്കുന്നതിനായി തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറി ഡയറക്ടര്‍ ഡോ: സുനില്‍ കുമാര്‍, സയന്റിഫിക് വിദഗ്ദ്ധരായ അന്നമ്മ ജോണ്‍, ഉണ്ണികൃഷ്ണന്‍, ഹാന്റ് റൈറ്റിംഗ് എക്സ്പര്‍ട്ട് ലാലി, വിരലടയാള വിദഗ്ദ്ധരായ ഡോ.ഫ്രാന്‍സിസ് ചാക്കോ, മുകുന്ദനുണ്ണി, 19 ആം പ്രതി പാറമ്മല്‍ അഹമ്മദ് കുട്ടിയുടെ ശബ്ദം രേഖപ്പെടുത്തിയ ആകാശവാണി ഉദ്യോഗസ്ഥരായ ബാലകൃഷ്ണന്‍, ഷജീര്‍, പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ ഡോ: സുജിത് ശ്രീനിവാസ് എന്നിവരും മറ്റു സ്വതന്ത്ര സാക്ഷികളുമടക്കം 275 പേരെ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും സാക്ഷികളായി വിസ്തരിച്ചു. പ്രതിഭാഗത്തു നിന്നും ഒരാള്‍ മാത്രമാണ് സാക്ഷിയായി വിസ്തരിക്കപ്പെട്ടത്. പ്രതികള്‍ കുറ്റകൃത്യത്തിനുപയോഗിച്ച വിവിധ ആയുധങ്ങളും വാഹനങ്ങളും വസ്ത്രങ്ങളുമടക്കം 83 തൊണ്ടി മുതലുകളും പ്രതികളുടെ ഫോണ്‍ കോളുകളുടെ രേഖകളും പ്രതികള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന ചിത്രങ്ങളും ദൃശ്യങ്ങളും മറ്റു ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകളുമുള്‍പ്പെടെ1800 രേഖകളും ഹാജരാക്കി.
2010 ജനുവരി 5ാം തീയ്യതി കുനിയില്‍ അങ്ങാടിയില്‍ വച്ച് രണ്ട് ഫുട്ബോള്‍ ക്ലബ്ബുകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും മുസ്ലീം യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന കുറുവങ്ങാടന്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെടുകയും ലീഗ് പ്രവര്‍ത്തകനായ മുജീബ് റഹ്മാന് പരിക്കേല്ക്കുകയും ചെയ്തിരുന്നു. അതേ തുടര്‍ന്ന് അത്തീഖ് റഹ്മാന്റെ സഹോദരന്‍മാരും സുഹൃത്തുക്കളും യൂത്ത് ലീഗ് പ്രവര്‍ത്തകരും സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായും കണ്ടെത്തിയിരുന്നു. പരിശീലനം നടത്തി ആയുധങ്ങള്‍ ശേഖരിച്ച് 2012 ജൂണ്‍ മാസം പത്തിന് വൈകീട്ട് ഏഴര മണിക്ക് അരീക്കോട് കുനിയില്‍ അങ്ങാടിയില്‍ ആദ്യ ഏഴ് പ്രതികള്‍ കൊളക്കാടന്‍ അബ്ദുള്‍ കലാം ആസാദിനെയും 8 മുതല്‍ 11 വരെയുള്ള പ്രതികള്‍ കൊളക്കാടന്‍ അബൂബക്കറിനെയും മുഖം മൂടിയിട്ടു വന്ന് കൊടുവാള്‍, വടിവാള്‍ തുടങ്ങിയ ആയുധങ്ങളു പയോഗിച്ച് വെട്ടി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. കുറുവങ്ങാടന്‍ മുക്താര്‍, റാഷിദ്, റഷീദ് എന്ന സുഡാനി റഷീദ, ചോലയില്‍ ഉമ്മര്‍, മുഹമ്മദ് ഷെറീഫ് എന്ന ചെറി, കുറു മാടന്‍ അബ്ദുള്‍ അലി, ഫദലുറഹ്മാന്‍, മുഹമ്മദ് ഫത്തീന്‍, മധുരക്കുഴിയന്‍ മഹ്സും, സാനിസ് എന്ന ചെറു മണി, ഷബീര്‍ എന്ന ഇണ്ണികുട്ടന്‍, അനസ് മോന്‍, നിയാസ്, നവാസ് ഷെറീഫ്, കോലോത്തും തൊടി മുജീബ് റഹ്മാന്‍, കുറുവങ്ങാടര്‍ ഷറഫുദ്ദീന്‍, അബ്ദുള്‍ സബൂര്‍ കോട്ട, സഫറുള്ള, പാറമ്മല്‍ അഹമ്മദ് കുട്ടി, യാസിര്‍, റിയാസ്, ഫിറോസ് ഖാന്‍ എന്നിവരാണ് പ്രതികള്‍. 15ാം പ്രതിയായ മുജീബ് റഹ്മാനും 17ാം പ്രതിയായ അബ്ദുള്‍ സബൂര്‍ കോട്ടയും ഗൂഢാലോചനയ്ക്കും ആസൂത്രണത്തിനും ശേഷം സംഭവത്തിനു തൊട്ടു മുന്‍പായി വിദേശത്തേക്ക് കടന്നു കളയുകയും പിന്നീട് പ്രത്യേക അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. ഫിറോസ് ഖാനെ മാപ്പുസാക്ഷിയാക്കിയിരുന്നുവെങ്കിലും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വീണ്ടും പ്രതിയാക്കുകയായിരുന്നു. ഇയാള്‍ ഒഴികെയുള്ള 21 പ്രതികളാണ് വിചാരണ നേരിട്ടത്. കേസിനാസ്പദമായ സംഭവത്തില്‍ ഏറനാട് എംഎല്‍ എ പികെ ബഷീറിന്റെ പങ്കിനെ സംബന്ധിച്ച് നിയമസഭക്കകത്തും പുറത്തുമായി വലിയ രാഷ്ട്രീയ വിവാദങ്ങള്‍ അരങ്ങേറിയിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തിന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കൃഷ്ണന്‍ നമ്പൂതിരി, അഡ്വ. എന്‍ ഡി രജീഷ് പാലക്കാട് എന്നിവരും പ്രതികള്‍ക്കായി അഡ്വ. സി കെ ശ്രീധരന്‍, അഡ്വ. എം പി ലത്തീഫ് എന്നിവരും ഹാജരായി.
റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി