ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ 30കാരന്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍. ഇരകളില്‍ ഭൂരിഭാഗവും സ്ത്രീകള്‍. പ്രതി തട്ടിപ്പ് നടത്തിയത് മുന്‍ എസ്.ബി.ഐ ക്രഡിറ്റ് കാര്‍ഡ് ബാങ്ക് ചാനല്‍ ജീവനക്കാരനെന്ന സാധ്യത ഉപയോഗിച്ച്

Breaking Crime Local News

മലപ്പുറം: ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ് നടത്തിയ മുന്‍ എസ്.ബി.ഐ ക്രഡിറ്റ് കാര്‍ഡ് ബാങ്ക് ചാനല്‍ ജീവനക്കാരന്‍ പിടിയില്‍.
നിലമ്പൂര്‍ സ്വദേശിയായ ദലീല്‍ പറമ്പാട്ട് എന്ന ദലീല്‍ റോഷനെ(30)യാണു വഴിക്കടവ് പോലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്.

പ്രതി എസ്.ബി.ഐയുടെ ബാങ്ക് ചാനല്‍ വഴി ഇടപാടുകാര്‍ക്ക് ക്രഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ജോലിയാണ് ചെയ്തു വന്നിരുന്നത്. ബാങ്കിന്റെ ശാഖയില്‍ ക്രഡിറ്റ് കാര്‍ഡ് ക്യാന്‍സല്‍ ചെയ്യാന്‍ വരുന്ന ഇടപാടുകാരുടെ ക്രഡിറ്റ് കാര്‍ഡും മൊബൈല്‍ ഫോണും അവരുടെ ലോഗിന്‍ ഐ.ഡിയും പാസ്വേഡ്, ഇ മെയില്‍ ഐ.ഡിയും ,ഇടപാടുകാരുടെ മൊബൈലില്‍ വരുന്ന ഒ.ടി.പി എന്നിവ വാങ്ങിയാണു തട്ടിപ്പ് നടത്തിയിരുന്നത്. മേല്‍പറഞ്ഞ വിവരങ്ങള്‍ പ്രതിയുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള വിവിധ പേയ്‌മെന്റ് ആപ്ലിക്കേഷനുകളില്‍ കസ്റ്റമറുടെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്റര്‍ ചെയ്ത് പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രഡിറ്റ് കാര്‍ഡിന്റെ മാക്‌സിമം തുക ട്രാന്‍സ്ഫര്‍ ചെയ്തതിനുശേഷം ഇടപാടുകാരുടെ ക്രഡിറ്റ് കാര്‍ഡ് ക്യാന്‍സലേഷന്‍ റിക്വസ്റ്റ് അപ്‌ഡേഷന്‍ എന്തായെന്ന് അറിയുവാനെന്ന വ്യാജേന ഇവരെ ഒരാഴ്ച കഴിഞ്ഞ് വീണ്ടും സമീപിക്കുകയും കസ്റ്റമര്‍ക്ക് ക്രഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റും ബാങ്ക് മെസ്സേജുകളും വരുന്നത് തടയുന്നതിനായി പ്രതിയുടെ വ്യാജ ഇമെയില്‍ ഐ.ഡിയും മൊബൈല്‍ നമ്പറും ഇടപാടുകാരുടെ ക്രഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ ചേര്‍ക്കുകയും ചെയ്യുകയാണ് തട്ടിപ്പ് രീതി.

വഴിക്കടവ് സ്വദേശിയായ മഞ്ചേരി ഹോസ്പിറ്റലിലെ ജീവനക്കാരിയുടെ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്ത കേസ്സിലാണ് പ്രതി പിടിയിലായത്. പോലീസ് അന്വേഷിച്ചതില്‍ പ്രതി സമാനമായ രീതിയില്‍ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്ത സമയത്ത് നിരവധിപേരെ തട്ടിപ്പിനിരയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ദലീല്‍ പറമ്പാട്ടിനെതിരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളില്‍ ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീ ഇടപാടുകാരെയാണ് പ്രതി കൂടുതാലായും തട്ടിപ്പിനിരയാക്കിയിട്ടുള്ളത്. വണ്ടൂരിലെ അങ്കണവാടി അധ്യാപികയുടെ 62400 രൂപ ക്രഡിറ്റ് കാര്‍ഡ് വഴി തട്ടിയെടുത്തതും. പൂക്കോട്ടുംപാടതെ കെ.എസ്.ഇ.ബി ജീവനക്കാരന്റെ ഒരുലക്ഷത്തി ഇരുപതിനായിരം രുപയും വണ്ടൂര്‍ വിദ്യാഭാസ ജില്ലയിലെ ഒരു വിദ്യാലയത്തില്‍ നിന്നു അഞ്ച് അദ്ധ്യപകരുടെ പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതും ദലീല്‍ പറമ്പാട്ടാണെന്നു പോലീസ് പറഞ്ഞു.

പ്രതി ഇടപാടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ലക്ഷങ്ങള്‍ ലോണുകള്‍ എടുത്ത് തന്റെ വിവിധ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയും തട്ടിപ്പ് നടത്തിയിരുന്നു. ഇടപാടുകാരുടെ പരാതിയെ തുടര്‍ന്ന് പ്രതിയെ 2022 അവസാനത്തോടെ ബാങ്കില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നെങ്കിലും പ്രതി എസ്.ബി.ഐ ക്രഡിറ്റ് കാര്‍ഡ് ബാങ്ക് ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇടപാടുകാരെ സമീപിച്ച് വീണ്ടും തട്ടിപ്പിനിരയാക്കി വരികയായിരുന്നു.

ജില്ലയിലെ വിവിധ ഉദ്യോഗസ്ഥരുടെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പ്രതി കൈക്കാലാക്കി തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പ്രതിയെ അറസ്റ്റ് ചെയ്തതറിഞ്ഞ് നിരവധിപേര്‍ പരാതികളുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. തട്ടിപ്പ് വഴി ലഭിക്കുന്ന പണമുപയോഗിച്ച് പ്രതി ആഢംബര ജീവിതം നയിച്ചുവരികയായിരുന്നു. മലപ്പുുറം ജില്ലാപോലീസ് മേധാവി സുജിത്ത്ദാസ് ഐ.പി.എസ്.ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു.കെ.എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ മനോജ്പറയറ്റ, എസ്.ഐ. വേണു.ഒ.കെ, എ.എസ്.ഐ. മനോജ്.കെ, പോലീസുകാരായ ഇ.ജി പ്രദീപ്, പ്രശാന്ത്കുമാര്‍.എസ്, വിനീഷ് മാന്തൊടി എന്നിവരുമാണ് കര്‍ണ്ണാടകയിലെ ഗുണ്ടുല്‍പേട്ടയില്‍ വ്യാജവിലാസത്തില്‍ ഒളിവില്‍ താമസിച്ചുവരുന്നതിനിടെ പുതിയ പാസ്‌പോര്‍ട്ട് കൈക്കലാക്കി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി വഴിക്കടവ് പോലീസിന്റെ പിടിയില്‍ ആകുനത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലിലേക്ക് റിമാന്റ് ചെയ്തു