അമ്പലം ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരുന്ന വയോധികയെ അപായപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ വെസ്റ്റംബംഗാളില്‍ നിന്ന് പൊലീസ് പൊക്കി

Crime Local News

മലപ്പുറം : അമ്പലം ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരുന്ന വയോധികയെ അപായപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ വെസ്റ്റംബംഗാളില്‍ നിന്ന് പൊക്കി പൊലീസ്. വെസ്റ്റ് ബംഗാള്‍ സ്വദേശി ഹബീബുള്ളയെ വളാഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബര്‍ 23ന് കാര്‍ത്തല അമ്പലത്തില്‍ വെച്ചായിരുന്നു കവര്‍ച്ച.

2022 നവംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാര്‍ത്തല വടക്കുംമുറി അമ്പലത്തില്‍ ശുചീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന വിജയലക്ഷ്മിയെ പുറകില്‍നിന്ന് തുണികൊണ്ട് കഴുത്ത് ഞെരിക്കാന്‍ ശ്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. ബോധരഹിതയായ വിജയലക്ഷ്മി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തിന് പിന്നില്‍ ബംഗാള്‍ സ്വദേശിയാണെന്നുള്ള സൂചനയില്‍ നടത്തിയ അന്വേഷണത്തിലാണ് വെസ്റ്റ് ബംഗാള്‍ സ്വദേശി ഹബീബുള്ളയെ കണ്ടെത്തിയത്.

വെസ്റ്റ് ബംഗാളില്‍നിന്നുമാണ് തിരൂര്‍ ഡിവൈ.എസ്.പി കെ.എം ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. പോലീസ് വരുന്നതറിഞ്ഞ പ്രതി സ്ഥലത്ത് നിന്നും മുങ്ങിയെങ്കിലും കൊല്‍ക്കത്ത പോലീസിന്റെ സഹായത്തോടെ കെണിയൊരുക്കി പിടികൂടുകയായിരുന്നു. പരിസരപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റുമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. മോഷണം നടത്തിയ ആഭരണങ്ങളില്‍ രണ്ട് വളകള്‍ പോലീസ് കണ്ടെടുത്തു. എസ്.ഐമാരായ പ്രമോദ്, ജയപ്രകാശ്, സജിത്ത്, സീനിയര്‍ സിപിഒമാരായ രാജേഷ,് ജയപ്രകാശ്, രാജേഷ്, സുമേഷ്, ദീപു, മോഹനന്‍, രജിത, അസിസ്റ്റ്ന്റ് എസ്.ഐ സനില്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് വിവിധ ഘട്ടങ്ങളിലായി കേസ് അന്വേഷിച്ചത്