വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പോലീസ് കുറ്റപത്രം സമർപ്പിച്ചു

Crime Local News

ഇടുക്കി: ആറ് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെതിരെ മുന്നൂറോളം പേജുകളുള്ള കുറ്റപത്രം പൊലീസ് തൊടുപുഴ പോക്സോ കോടതിയിൽ സമര്‍പ്പിച്ചു. 65 സാക്ഷികളുള്ള കുറ്റപത്രത്തിൽ 250 ആളുകളുടെ മൊഴിയാണുള്ളത്. കേസിൽ ഏറ്റവും വലിയ ശിക്ഷ തന്നെ പ്രതിക്ക് ലഭിക്കുന്നതിനും സ്വാഭാവികമായും കിട്ടുന്ന ജാമ്യം ലഭിക്കാതിരിക്കാനുമാണ് 78 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

വണ്ടിപ്പെരിയാറിലെ ലയത്തിനുള്ളിൽ പെൺകുട്ടിയെ ജൂൺ 30 നായിരുന്നു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കളിക്കുന്ന സമയത്ത് ഷാൾ പെൺകുട്ടിയുടെ കഴുത്തിൽ കുടുങ്ങി മരിച്ചതെന്നായിരുന്നു ആദ്യം വിശ്വസിച്ചിരുന്നത്. പക്ഷെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ഉണ്ടായത്.

പ്രതി അർജുൻ കുട്ടിയുടെ വീട്ടുകാരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ഏതു സമയത്തും ആ വീട്ടിലേക്ക് ചെല്ലാനുള്ള സ്വാതന്ത്ര്യം പ്രതി ദുരുപയോഗം ചെയ്ത് മൂന്ന് വർഷത്തോളം പെൺകുട്ടിയെ ആരുമറിയാതെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൊലപാതകം നടന്ന ദിവസം വീട്ടിൽ ആരുമില്ലാത്ത നേരത്ത് വന്ന പ്രതി കുട്ടിയെ പീഡിപ്പിച്ചു. ഇതിനിടെ പെൺകുട്ടി ബോധരഹിതയാവുകയും ശേഷം ഷാളിൽ കെട്ടി തൂക്കി കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനു ശേഷം തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചിട്ടുണ്ട്. ഇയാൾ അശ്‌ളീല വീഡിയോകൾക്ക് അടിമയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.