ആലപ്പുഴയിൽ വീട് പൊളിക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കല്ലുപാലത്തിന് അടുത്തുള്ള വീട്ടിൽ നിന്നാണ് പ്ലാസ്റ്റിക് കിറ്റ് കൊണ്ട് പൊതിഞ്ഞ അസ്ഥികൂടം കണ്ടെത്തിയത്. രണ്ട് തലയോട്ടികളും ബാക്കി ശരീര അവശിഷ്ടങ്ങളുമായിരുന്നു കവറിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പഴയ വീടിന്റെ തറ പൊളിക്കുന്നതിനിടെ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്. അപ്പോൾ തന്നെ വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. മനുഷ്യന്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. പണ്ട് പലവട്ടം വാടകയ്ക്ക് കൊടുത്ത കെട്ടിടം കുറച്ചു കാലങ്ങളായി ആരും ഉപയോഗിക്കാറില്ലായിരുന്നു. ഇവിടെ മാലിന്യം സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നാണ് അസ്ഥികൂടം കിട്ടിയത്.
പണ്ട് ഒരു ഡോക്ടർക്കും ഈ കെട്ടിടത്തെ വാടകയ്ക്ക് കൊടുത്തതിനാൽ പഠനാവശ്യങ്ങൾക്ക് കൊണ്ടുവന്ന അസ്ഥികൂടമാണോയെന്നും പൊലീസിന് സംശയമുണ്ട്. അസ്ഥികൂടം വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.