കണ്ണൂര്‍: ഗാർഹിക പീഡനത്തിന്റെ പേരിൽ പയ്യന്നൂരിൽ ആത്മഹത്യ ചെയ്ത സുനീഷയുടെ ഭർത്താവ് വിജീഷിനെ പോലീസ് അറസ്റ് ചെയ്തു. ഗാർഹിക പീഡനത്തിനും ആത്മഹത്യ പ്രേരണയ്ക്കുമുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സുനീഷയെ മർദ്ദിച്ചിരുന്നു എന്ന് തെളിയിക്കുന്ന ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ഒന്നര വർഷം മുൻപായിരുന്നു പ്രണയത്തിലായിരുന്ന കോറോം സ്വദേശികളായ വിജീഷിന്റെയും സുനീഷയുടെയും വിവാഹം കഴിഞ്ഞത്. വീട്ടുകാരുടെ പൂർണ സമ്മതമില്ലാതിരുന്ന വിവാഹമായിരുന്നതിനാൽ വീട്ടുക്കാർ തമ്മിൽ അകൽച്ചയുണ്ടായിരുന്നു. ഇതിനിടെ വിജീഷും മാതാപിതാക്കളും ചേർന്ന് സുനീഷയെ സ്ഥിരമായി മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് ഭർത്താവിന്റെ വീട്ടിലെ ശുചിമുറിയിൽ ഞായറാഴ്ച്ച സുനിഷ തൂങ്ങി മരിച്ചത്. ഇവിടെ നിന്നും കൊണ്ട് പോയില്ലെങ്കിൽ തന്നെ ജീവനോടെ കാണില്ലെന്നും പറഞ്ഞു സുനീഷ സഹോദരന് അയച്ച ശബ്‍ദരേഖ പുറത്തുവന്നിരുന്നു. അനുഭവിച്ചു കൊണ്ടിരിക്കുന്ന മർദ്ദനത്തെ കുറിച്ചും ഇതിൽ യുവതി വ്യക്തമാക്കിയിരുന്നു.