പാലക്കാട്: ആലത്തൂരില്‍ 141 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടി. പാലക്കാട്- തൃശൂര്‍ ദേശീയ പാതയില്‍ പൊലീസിന്റെ വാഹനപരിശോധന നടക്കുന്നതിനിടെ നിര്‍ത്താതെ പോയ വാഹനം പിന്നീട് പിടികൂടുകയായിരുന്നു
പാലക്കാട് നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘം ആലത്തൂരില്‍ വെച്ച് വാഹനമുൾപ്പെടെ പ്രതികളെ പിടിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിനു പിന്നാലെ പോയി റോഡിനു കുറുകെ പൊലീസ് ജീപ്പ് നിർത്തിയാണ് പ്രതികളെ പിടിച്ചത്.
പിടിച്ചെടുത്ത വാഹനത്തിന്റെ ഡിക്കിയിൽ 65 പാക്കറ്റുകളായി 141 കിലോ കഞ്ചാവ് ഉണ്ടായിരുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി അബ്ദുള്‍ ഖയ്യ, കല്‍പറ്റ സ്വദേശി മുഹമ്മദ് സിനാസ് എന്നിവരെയായാണ് പൊലീസ് അറസ്റ് ചെയ്തത്. ഇതിലൊരാളായ സിനാന്റെ പേരിൽ കഞ്ചാവ് കടത്തിയതിനും മോഷണത്തിനും മുൻപ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പിടിച്ചെടുത്ത കഞ്ചാവിന് ഇപ്പോഴത്തെ കേരള വിപണിയില്‍ ഒരു കോടിയുടെ അടുത്ത് വിലയുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്നും കൊണ്ടുവന്ന കഞ്ചാവാണിത്. ഈ സംഘത്തിലുള്ള മറ്റു ആളുകളെയും ഇവരുടെ ബന്ധങ്ങളെയും കുറിച്ച അന്വേഷിക്കുകയാണ് പൊലീസ്.