തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിമര്‍ശനം തുടര്‍ന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന തന്‍റെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് പി.വി അന്‍വര്‍ പറഞ്ഞു. രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാൻ ഉള്ള അർഹതയില്ല. ജനങ്ങൾ ആലോചിക്കേണ്ട വിഷയമാണിത്, അത് ജനങ്ങൾ കൃത്യമായി ആലോചിക്കും. പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇ.ഡി. വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്യാത്തതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നതെന്ന് പി.വി അന്‍വര്‍ പറഞ്ഞു.
ഇടത് എംഎല്‍എയുടെ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധം കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയതോടെ രാഹുലിനെ വീണ്ടും വിമര്‍ശിച്ച് പി.വി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചു.
സംഘപരിവാർ അല്ല ഇവനൊന്നും ശത്രു.പിണറായി വിജയനാണ്. സ്വന്തം നാട്ടിൽ നിന്ന് ഓടി ഒളിച്ച്, അവിടെ ബിജെപിക്ക് വളരാനുള്ള നിലവുമൊരുക്കി,വളം വാരിയിട്ട് വെള്ളവും കോരിയിട്ടാണ് വയനാട്ടിലേക്ക് വണ്ടി കയറിയതെന്ന് രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് പി.വി അന്‍വര്‍ കുറിച്ചു.
ഈ “ഗണ്ടി കുടുംബം” എങ്ങനെയാ,എന്നുമുതലാ ഈ “ഗാന്ധി കുടുംബം” ആയത്? അതിൽ തന്നെ വച്ചുകെട്ടുണ്ടല്ലോ.! ഇനിയും ഗാന്ധിയെ പേരിനൊപ്പം ചേർത്ത് പറഞ്ഞ് നിങ്ങൾ അപമാനിക്കരുത്.
പറഞ്ഞത് മാറ്റാൻ പോലും തയ്യാറല്ല. പിന്നല്ലേ “പറഞ്ഞത് പിൻവലിച്ച് മാപ്പ് പറയുന്നത്”..പോയി പണി നോക്ക്..- പി,വി അന്‍വര്‍ കുറിച്ചു.